കനത്ത ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷിക്കണമേകാനായി സൗദി സർക്കാർ ഏർപ്പെടുത്തിയ ഉച്ച വിശ്രമനിയമം കമ്പനികൾ ലംഘിച്ചതായി കണ്ടെത്തൽ. രാജ്യത്തുടനീളമുള്ള 17,000-ത്തിലധികം സ്ഥലങ്ങളിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ അധികൃതർ പരിശോധന നടത്തിയിരുന്നു. ഇതിൽ 1,910 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.
ജൂൺ 15 മുതലായിരുന്നു ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നത്. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള ജോലികളിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതായിരുന്നു നിയമം. ഇത് സംബന്ധിച്ച് മന്ത്രാലയത്തിലെ അധികൃതർ വിവിധ നിർമ്മാണ പ്രവത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുകയായിരുന്നു. നിയമം ലംഘിച്ചതായി കണ്ടെത്തിയ കമ്പനികൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഉത്തരവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് 300-ലധികം പരാതികൾ ലഭിച്ചതായും നിശ്ചിത സമയപരിധിക്കുള്ളിൽ അവ പരിഹരിക്കപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടന്നതിന് പിന്നാലെ, തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും സംബന്ധിച്ച് അവബോധം വളർത്തുന്നതിനുമായി നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്തുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.