അബുദാബി: യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ് മിഡിൽ ഈസ്റ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി. 5.8 ബില്യൻ ഡോളറാണ് യൂസഫലിയുടെ ആസ്തി. 110 ബില്യൺ ഡോളർ ആസ്‌തിയുള്ള, ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോയാണ് പട്ടികയിൽ ഒന്നാമൻ.
ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കിയിൽ തുടങ്ങി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വരെയുള്ളവരാണ് പട്ടികയിൽ ഇടംനേടിയ മറ്റ് മലയാളികൾ. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ)യും പട്ടികയിലുണ്ട്.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ), കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ), ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി. ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരും പട്ടികയിലുണ്ട്.
റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, നിർമാണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ധനകാര്യം, തുടങ്ങിയ മേഖലകളിലായി സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും ഗണ്യമായ സംഭാവന നൽകിയ പ്രവാസികളെയാണ് റാങ്കിങ്ങിലൂടെ തെരഞ്ഞെടുക്കുന്നത്.
20.8 ബില്യൺ ഡോളർ ആസ്തിയുമായി ഇന്ത്യൻ വ്യവസായി വിനോദ് അദാനിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്നാം സ്ഥാനത്ത് 20.4 ബില്യൺ ഡോളർ ആസ്തിയുള്ള ഊർജ കമ്പനിയായ എസ്‌യുഇകെയുടെ സ്ഥാപകനും റഷ്യൻ സംരംഭകനുമായ ആൻഡ്രി മെൽനിചെങ്കോയാണ്.
41 വയസുള്ള ടെലിഗ്രാമിൻ്റെ സ്ഥാപകനായ പവൽ ഡുറോവ് നാലാമതും, ഫിൻടെക് കമ്പനിയായ റെവോളട്ടിൻ്റെ സ്ഥാപകനായ നിക്ക് സ്റ്റോറോൺസ്കി അഞ്ചാമതായും പട്ടികയിൽ ഇടംനേടി. പട്ടികയിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഇവരും ഉൾപ്പെടുന്നു.