റിയാദ്: കഴിഞ്ഞ വർഷം സൗദിയിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ്. ഏകദേശം 12.3കോടി ആളുകളാണ് സൗദിയിലെത്തിയത്. 2025ലെ കണക്ക് അനുസരിച്ച് 6 ശതമാനം വർധനയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ടൂറിസം മേഖലയിൽ കൊണ്ടുവന്ന നിക്ഷേപം ഇതിനുപിന്നിലെ പ്രധാന കാരണമായി മാറിയെന്ന് മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
മറ്റൊരു പ്രധാന കാര്യം സഞ്ചാരികളായി എത്തിയവരിൽ പലരും മതപരമായ ആവശ്യങ്ങൾക്ക് വേണ്ടി എത്തിയവരല്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
2025ൽ ഏകദേശം 10 ലക്ഷത്തോളം തൊഴിലവസരങ്ങൾ ടൂറിസവുമായി ബന്ധപ്പെട്ട് സൃഷ്ടിച്ചിരുന്നു. ടൂറിസം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൗദി പൗരന്മാരിൽ ഏകദേശം 47 ശതമാനം സ്ത്രീകളാണ്. 2018 അവസാനത്തോടെ ഇത് വെറും 5 ശതമാനമായിരുന്നു. റോമിൽ നടന്ന എഫ്‌ഐഐ പ്രയോറിറ്റി യൂറോപ്പ് ഉച്ചകോടിയിൽ അൽ ഖത്തീബ് പങ്കെടുത്തതിനോട് അനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തിറങ്ങിയത്.
ലോകത്തിലെ മുൻനിര ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറുക എന്ന ലക്ഷ്യത്തോടെ, കഴിഞ്ഞ വർഷങ്ങളിൽ സൗദി അറേബ്യ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ, ലക്ഷ്യസ്ഥാന വികസനം, ഹോസ്പിറ്റാലിറ്റി, ഡിജിറ്റൽ സേവനങ്ങൾ, തൊഴിൽ ശക്തി പരിശീലനം എന്നിവയിൽ വൻതോതിൽ നിക്ഷേപം നടത്തിയെന്നും അഹമ്മദ് അൽ ഖത്തീബ് കൂട്ടിച്ചേർത്തു.