ദുബൈ: യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയമാറ്റത്തിന് അംഗീകാരം. 2026 ജനുവരി 2 മുതൽ ഉച്ചയ്ക്ക് 12.45നാണ് പ്രാർഥനാ സമയം ക്രമീകരിച്ചിട്ടുള്ളത്. ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ്സ് ആൻഡ് സക്കാത്ത് ജനറൽ അതോറിറ്റിയാണ് ആ വിവരം പുറത്തുവിട്ടതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏകദേശം നാല് വർഷത്തെ പഠനത്തിന് ശേഷമാണ് അതോറിറ്റി ഇത്തരത്തിലൊരു തീരുമാനം പുറത്തുവിട്ടത്.
യുഎഇയിലെ സമൂഹത്തിൻ്റെയും കുടുംബ ജീവിതത്തിൻ്റെയും വികസിച്ചുകൊണ്ടിരിക്കുന്ന രീതികളുമായി വെള്ളിയാഴ്ച പ്രാർഥനയുടെ മതപരമായ ആചാരത്തെ സമന്വയിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഈ മാറ്റത്തിന് കാരണമായതെന്ന് അതോറിറ്റി ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദരായ് വിശദീകരിച്ചു.
"വെള്ളിയാഴ്ച പ്രാർഥന ഉച്ചയ്ക്ക് 1.30 ന് നടത്തുന്നത് സ്വീകാര്യമാണ്. അത് ഉച്ചയ്ക്ക് 12.45 ലേക്ക് മാറ്റുന്നതും ശര തന്നെയാണ്. ഈ മാറ്റം മതപരമായ തീരുമാനത്തിൻ്റെ ഭാഗമല്ല. മറിച്ച് സമൂഹത്തിന് വേണ്ടിയാണ്. പ്രാർഥനാ സമയം കഴിഞ്ഞാൽ ആളുകൾക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. ഇതുവഴി സാമൂഹിക ബന്ധങ്ങൾ ശക്തമാക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ഡോ. അൽ ദരായ് പറഞ്ഞു.
എന്നാൽ പ്രാർഥനാ സമയത്തിൽ മാറ്റം വരുത്തുന്നതിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ പ്രാർഥനാ സമയം സ്കൂൾ സമയക്രമത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. എന്നാൽ ഈ ആശങ്കകൾക്ക് അതോറിറ്റി ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.