തിരുവനന്തപുരം: കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ വ്യാപകമായി വെട്ടിക്കുറച്ചത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കിഞ്ജരാപ്പു റാം മോഹന്‍ നായിഡുവിന് കത്തയച്ചു.
"യാത്ര മുടങ്ങിയാൽ ജോലി നഷ്ടപ്പെടുന്നവർ ഉൾപ്പെടെ ഇന്ന് തന്നെ വിദേശത്ത് എത്തേണ്ട ആവശ്യമുള്ളവരാണ് യാത്രക്കാരിൽ പലരും. വിമാനത്താവളത്തിൽ എത്തിയ സമയത്താണ് ഇവർ വിമാനം റദ്ദാക്കിയ വിവരം പോലും അറിയുന്നത്. മണിക്കൂറുകളോളം കാത്തിരുന്നത് നിരവധി പേരാണ്. അവർക്ക് താമസമോ, ഭക്ഷണമോ ഒരുക്കാൻ എയർ ഇന്ത്യ അധികൃതർ തയ്യാറാകുന്നുമില്ല. താങ്ങാനാകാവുന്ന ബജറ്റിൽ നേരിട്ട് എത്താവുന്ന യാത്രാ മാർഗങ്ങളായ ഈ വിമാനങ്ങളെ കാര്യമായി ആശ്രയിച്ചിരുന്ന നിരവധിയാളുകളുണ്ട് കേരളത്തിൽ," കത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഇത്രയും സർവീസുകൾ വെട്ടിക്കുറച്ചത് അസൗകര്യം മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലൂടെയുള്ള ഇതര റൂട്ടുകളെ ആശ്രയിക്കാൻ യാത്രക്കാരെ നിർബന്ധിതരാക്കുകയും ചെയ്യും. ഇത് ഉയർന്ന ചെലവുകൾക്കും യാത്രാ സമയത്തിനും കുടുംബങ്ങൾക്ക് അനാവശ്യ ബുദ്ധിമുട്ടുകൾക്കും കാരണമാകും. ഈ വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഗൗരവത്തോടെ പരിഗണിക്കണമെന്നും സതീശൻ കത്തിൽ പറയുന്നു.
വിന്‍റര്‍ ഷെഡ്യൂളിന്‍റെ ഭാഗമായാണ് എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറച്ചത്. കുവൈത്തിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളാണ് ഒക്ടോബർ മുതൽ ഡിസംബർ വരെ പ്രധാനമായും വെട്ടിക്കുറച്ചത്. കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നീ സ്ഥലങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.