മരിച്ച വിപഞ്ചികയും, മകൾ വൈഭവിയും Source: News Malayalam 24x7
PRAVASAM

ഷാർജയിൽ മകളുമായി യുവതി ജീവനൊടുക്കി; മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയും, മകൾ വൈഭവിയുമാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

ഷാർജയിൽ മലയാളി യുവതിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയും, മകൾ വൈഭവിയുമാണ് മരിച്ചത്. മകളെ കൊന്ന് വിപഞ്ചിത ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നി​ഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം.

ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു വിപഞ്ചിക. ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷാണ് വിപഞ്ചികയുടെ ഭർത്താവ്. കഴിഞ്ഞ കുറച്ച് കാലമായി നീതിഷുമായ് പിണക്കത്തിലായിരുന്നു യുവതി.

അതേസമയം, വിപഞ്ചികയും, മകൾ വൈഭവിയും മരിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നിതീഷ് വിപഞ്ചികയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായുമാണ് കുടുംബം ആരോപിക്കുന്നത്.

വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ലെന്നും, വിവാഹമോചനമുണ്ടായാൽ താൻ ജീവിച്ചിരിക്കില്ലെന്നും വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു. സംഭവത്തിൽ കോൺസുലേറ്റിലും, സിറ്റി പൊലീസ് കമ്മീഷണർക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ അധികൃതരോട് ആവശ്യപ്പെടുമെന്നും ബന്ധുക്കൾ പറഞ്ഞു. അൽ ബുഹൈറ പൊലീസാണ് അന്വേഷണം നടത്തുന്നത്. ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ തീരുമാനം. എന്നാൽ മകളുടെ മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കണമെന്നാണ് നിതീഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പുണ്ടായ ശേഷമേ മൃതദേഹങ്ങളുടെ തീരുമാനമുണ്ടാവുകയുള്ളൂ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT