ജപ്പാൻ: അമ്മയുടെ ചൂടും സ്നേഹവും കൊതിക്കുന്ന പ്രായത്തിൽ ഒറ്റപ്പെട്ടുപോയ ഒരു കുട്ടിക്കുരങ്ങുണ്ട്. എന്നാൽ ഇന്ന് അവന്‍ അനാഥനല്ല, ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച് എന്ന കുരുന്ന് ഇപ്പോൾ ലോകത്തിൻ്റെയാകെ മനം കവരുകയാണ്. സ്വന്തം അമ്മ കൈവിട്ടപ്പോൾ അവന് കൂട്ടായെത്തിയത് സ്വീഡിഷ് കമ്പനിയായ ഐക്കിയയുടെ ഒരു പാവക്കുരങ്ങനാണ്.
കഴിഞ്ഞ ജൂലൈ മാസത്തിലെ കഠിനമായ ചൂടിലാണ് ഇച്ചിക്കാവ മൃഗശാലയിലെ കുരങ്ങുകളുടെ കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പഞ്ചിനെ ആദ്യമായി കണ്ടെത്തുന്നത്. അമ്മക്കുരങ്ങ് ചൂടും മാനസിക സമ്മർദവും കാരണം പഞ്ചിനെ ഉപേക്ഷിക്കുകയായിരുന്നു. അനാഥനായ ആ കുഞ്ഞിനെ പക്ഷേ മൃഗശാല ജീവനക്കാർ കൈവിട്ടില്ല, ഹൃദയത്തോട് ചേർത്തു.
കുരങ്ങുകള്‍ക്ക് ജനിച്ചയുടൻ അമ്മയുടെ ശരീരത്തിൽ മുറുകെപ്പിടിക്കുന്ന ശീലമുണ്ട്. എങ്കിൽ മാത്രമേ അവയ്ക്ക് പേശീബലവും സുരക്ഷിതബോധവും ലഭിക്കൂ. പഞ്ചിന് പിടിച്ചുനിൽക്കാൻ മൃഗശാലാ അധികൃതർ പല വസ്തുക്കളും നൽകിനോക്കി. പക്ഷേ അതൊന്നും അവൻ്റെ അമ്മയ്ക്ക് പകരമായില്ല. ഒടുവില്‍ ജീവനക്കാര്‍ അവന് പുതിയൊരു പോറ്റമ്മയെ നല്‍കി. സ്വീഡ്ഷ് ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഐക്കിയയുടെ ഒരു സ്റ്റഫ്‌ഡ് ഒറാങ്ങുട്ടാൻ പാവ!
ഇപ്പോൾ മൃഗശാലയിലെത്തുന്നവരുടെ കണ്ണിലുണ്ണിയാണ് പഞ്ച്. തൻ്റെ അമ്മപ്പാവയെയും വലിച്ച് അവൻ കൂട്ടിൽ ഓടിനടക്കുന്നത് കാണാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സോഷ്യൽ മീഡിയയിലും പഞ്ച് ഒരു സൂപ്പർതാരമായി മാറിക്കഴിഞ്ഞു. പതിയെ പതിയെ പഞ്ച് തന്റെ വർഗത്തിലെ മറ്റ് കുരങ്ങുകളുമായി ഇണങ്ങിച്ചേരുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. അധികം വൈകാതെ തന്നെ പാവക്കുട്ടിയുടെ സഹായമില്ലാതെ പഞ്ച് തന്റെ കൂട്ടത്തിലേക്ക് പൂർണമായും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് മൃഗശാലാ അധികൃതർ. അമ്മയുടെ സ്നേഹം പകരമാവില്ലെങ്കിലും ആ ശൂന്യതയിൽ ഒരു പാവക്കുട്ടി പഞ്ചിന് നൽകുന്നത് വലിയൊരു അതിജീവനത്തിൻ്റെ കരുത്താണ്.