കാസർഗോഡ്: ബിരിക്കുളം സ്വദേശിയും പ്രവാസിയുമായ പ്രേം എഴുതി പാടിയ അച്ഛാ..കൊറച്ച് പൈസ വേണം അർജൻ്റാ എന്ന പാട്ട് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു. യാദൃശ്ചികമായി പ്രേം പാടിയ പാരഡി പാട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകം അഞ്ചു മില്യൻ ആളുകളാണ് കണ്ടത്.
വൈറലായി മുന്നേറുമ്പോഴും ഈ പാട്ടിന് പിന്നിൽ ആരാണെന്നത് ആളുകൾക്ക് പിടികിട്ടിയിരുന്നില്ല. ഒടുവിൽ പാട്ടുകാരൻ തന്നെ സോഷ്യൽ മീഡിയയിലൂടെ സത്യം വെളിപ്പെടുത്തി. സൗദിയിൽ ജോലി ചെയ്യുന്ന പ്രേം ആണ് ഈ പാട്ടെഴുതുകയും പാടകയും ചെയ്തത്. ഒരു തെലുങ്കു സിനിമാ പാട്ടിൻ്റെ ഈണത്തിൽ മൂളിയ വരികൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരിയും കൗതുകവും പടർത്തുകയാണ്.
പ്രേമിൻ്റെ പാട്ട് ഇഷ്ടപ്പെട്ട അസാമിലെ യുവ സംഗീത സംവിധായകൻ ബിട്ടു ബാബ ഇതിനൊരു എഐ വേർഷൻ തയ്യാറാക്കിയതോടെ പാട്ട് തരംഗമായി. വടക്കൻ ഡയറി എന്ന സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് പ്രേം തൻ്റെ വീഡിയോകളും പാട്ടുകളും പോസ്‌റ്റ് ചെയ്യുന്നത്.