SOCIAL

ചുംബനത്തിന് ചൂരലടി; ഇന്തോനേഷ്യയിൽ ടിക് ടോകിൽ ചുംബിച്ച യുവാവിനും യുവതിക്കും ശിക്ഷ

ഒരു കാറിൽ വെച്ച് ഇരുവരും ചുംബിച്ചതിന്റെ ലൈവ് സ്ട്രീം വൈറലായതിന് പിറകെയാണ് കേസെടുത്തത്

Author : ന്യൂസ് ഡെസ്ക്

ജക്കാർത്ത: ഇന്തോനേഷ്യയിൽ ടിക് ടോക് ലൈവിനിടെ ചുംബിച്ച യുവാവിനും യുവതിക്കും ചൂരലടി ശിക്ഷ. ഇസ്ലാമിക നിയമപ്രകാരം ഇരുപത്തിയൊന്ന് വീതം ചൂരലടിയാണ് ഇരുവർക്കും നൽകിയത്. കോടതി ഉത്തരവ് പ്രകാരമായിരുന്നു പരസ്യശിക്ഷ നടപ്പാക്കിയത്. ആച്ചെ പ്രവിശ്യയിൽ, ടിക് ടോക്കിൽ ചുംബിക്കുന്ന വീഡിയോ വൻ പ്രതിഷേധത്തിന് കാരണമായതിനെ തുടർന്നാണ് അവിവാഹിതരായ ദമ്പതികൾക്ക് ശരീഅത്ത് കോടതി ചൂരൽ അടി ശിക്ഷ വിധിച്ചത്.

വിവാഹം കഴിക്കാതെ ചുംബിച്ചതിന് രണ്ട് പേരെയും 21 തവണ വീതം റാട്ടൻ ചൂരൽ കൊണ്ട് അടിക്കാൻ ആച്ചെയിലെ ശരീഅത്ത് കോടതി ഉത്തരവിട്ടു. ബന്ദ ആച്ചെയിലെ ബുസ്താനുസ്സലാറ്റിൻ സിറ്റി പാർക്കിലെ വേദിയിൽ അധികാരികൾ നടത്തിയ ചൂരലടി ശിക്ഷ കാണാൻ നിരവധിപ്പേരാണ് എത്തിയത്. ഫെബ്രുവരിയിൽ ബന്ദാ ആഷെയിൽ ഒരു കാറിൽ വെച്ച് ഇരുവരും ചുംബിച്ചതിന്റെ ലൈവ് സ്ട്രീം വൈറലായതിന് പിറകെയാണ് കേസെടുത്തത്. പിന്നാലെ ഇരുവരും അറസ്റ്റിലായി.

മുസ്ലീം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയിൽ ഇസ്ലാമിക നിയമം നടപ്പിലാക്കുന്ന ഏക പ്രവിശ്യയാണ് ആച്ചെ. വ്യഭിചാരം, സ്വവർഗ ലൈംഗികത തുടങ്ങിയ സദാചാര കുറ്റകൃത്യങ്ങൾക്ക് 100 ചാട്ടവാറടി വരെ ശിക്ഷ നൽകാൻ ഇവിടെ നിയമം അനുവദിക്കുന്നു. ചൂതാട്ടം, മദ്യപാനം, ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകൾ, വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കുന്ന പുരുഷന്മാർ എന്നിവർക്കും ചൂരൽ ശിക്ഷ നൽകാറുണ്ട്.

SCROLL FOR NEXT