ചെന്നൈ: ലോകകപ്പെത്തിയതോടെ എല്ലാവരും ജേഴ്സികൾ തപ്പി നടപ്പാണ്. പോണ്ടിച്ചേരിയിലെ ജേഴ്സിക്കടകളിൽ ലക്ഷ്മി അമ്മാളിൻ്റെ ജേഴ്സിക്കാണ് ആരാധകർ കൂടുതൽ. മെസിയെയും കടത്തിവെട്ടി മുന്നേറുന്ന ലക്ഷ്മിയമ്മാളിന് എന്താണ് പ്രത്യേകതയെന്ന് നോക്കാം.
ലോകകപ്പ് ആവേശം കൊടുമ്പിരിക്കൊണ്ടിരിക്കെ, ഫുട്ബോൾ സൂപ്പർ താരങ്ങളുടെ ജേഴ്സികൾ വിൽക്കുകയാണ് ഈ അമ്മ. സ്പെയിൻ താരം ലാമിൻ യെമാൽ എന്ന പേര് അബദ്ധത്തിൽ പറഞ്ഞത് ലക്ഷ്മി അമ്മാൾ എന്ന്. ഫുട്ബോൾ കാണുന്നവരും അറിയാത്തവരും ലക്ഷ്മി അമ്മാളിനെ അറിഞ്ഞു. ഒറ്റ രാത്രി കൊണ്ട് സ്പാനിഷ് സൂപ്പർ താരത്തിൻ്റെ പേരും കടയും വൈറലാകുകയായിരുന്നു.
ട്രോളൻമാർക്കും യെമാൽ ഇരയായി. സാരിയിലും ലക്ഷ്മി ദേവിയുടെ രൂപത്തിലുമടക്കം ട്രോൾ മഴയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. യെമാൽ മാത്രമല്ല, മെസിയും സിദാനും ബെക്കാമുമെല്ലാം ഈ അമ്മയുടെ നാവിൽ മറ്റാരൊക്കെയോ ആയി. മെസി ലെസിയായും ഡിബാല എ.വൈ. ബാലയായും സിദാൻ കിട്ടാനിയായും മാറി.
ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളുടെ പേര് വായിക്കുന്നത് കേട്ട് കാൽപന്ത് പ്രേമികൾ ഒന്നടങ്കം ചിരിച്ചു മണ്ണുകപ്പുകയാണ്. എന്തായാലും വീഡിയോ വൈറലായതോടെ കച്ചവടം പൊടിപൊടിച്ചു. പിന്നാലെ ലക്ഷ്മി അമ്മാളിൻ്റെ ജേഴ്സിക്ക് പൂജയും നടത്തി കടയുടമ.