കുട്ടികളുടെ മാനസികാരോഗ്യത്തെ സോഷ്യൽ മീഡിയ ഉപയോഗം സ്വാധീനിക്കുന്നതിൻ്റെ അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചു വരുന്നതിനെ തുടർന്ന് ഓസ്ട്രേലിയൻ മോഡൽ പരീക്ഷിക്കാനൊരുങ്ങി ഗോവ. 16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുന്നത് ഗോവ പരിഗണിച്ചു വരികയാണ്.
മെറ്റ, യൂട്യൂബ്, എക്സ് തുടങ്ങിയ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇന്ത്യയിൽ 18 വയസ്സിന് താഴെയുള്ള നിരവധി ഉപയോക്താക്കളുണ്ടെന്നാണ് വിവരം. പക്ഷേ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച നിയന്ത്രണങ്ങളോ നിർദേശങ്ങളോ ഇന്ത്യയിലില്ല.
നിലവിൽ, പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം എങ്ങനെ നിയന്ത്രിക്കാമെന്ന് പഠിക്കുന്നതിനായി ഓസ്‌ട്രേലിയയിലെ നിയമം ഗോവയിലെ അധികാരികൾ പരിശോധിച്ചുവരികയാണെന്ന് സംസ്ഥാന ഇൻഫോടെക് മന്ത്രി റോഹൻ ഖൗണ്ടെ പറഞ്ഞു. സാധ്യമെങ്കിൽ, 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഓസ്ട്രേലിയയിൽ നടപ്പിലാക്കിയതിന് സമാനമായ ഒരു നിരോധനം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. 53 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ആന്ധ്രാപ്രദേശും സമാനമായ നടപടികൾ പരിഗണിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ നടക്കുന്ന ഇത്തരം നിയന്ത്രണ ശ്രമങ്ങൾ പഠിച്ച് ഒരു മാസത്തിനുള്ളിൽ ശുപാർശകൾ നൽകുന്നതിനായി ആന്ധ്രാപ്രദേശ് അടുത്തിടെ മുതിർന്ന മന്ത്രിമാരുടെ ഒരു പാനൽ രൂപീകരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷമാണ് ഓസ്ട്രേലിയ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചു കൊണ്ടുള്ള നിയമം നടപ്പിലാക്കിയത്. നിയമം നടപ്പിൽ വന്ന ആദ്യ മാസത്തിൽ തന്നെ 4.7 ദശലക്ഷം കൗമാരക്കാരുടെ അക്കൗണ്ടുകൾ ഓസ്ട്രേലിയ നിർജീവമാക്കിയിരുന്നു. സമാനമായ നിയമങ്ങൾ സ്വീകരിക്കുന്നതിനായി ഫ്രാൻസ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ശ്രമം തുടങ്ങിയിട്ടുണ്ട്.