SPORTS

ബുംറക്കോ ബ്രട്ട് ലീക്കോ പോലുമില്ല, 53 വർഷത്തിനിടെ ആ അപൂര്‍വ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി റാഷിദ് ഖാന്‍

177 റൺസിനാണ് അഫ്​ഗാനിസ്ഥാൻ പ്രോട്ടീസ് നിരയെ നിലംപരിശാക്കിയത്. അഫ്​ഗാൻ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു കഴിഞ്ഞ ദിവസം സംഭവിച്ചതും

Author : ന്യൂസ് ഡെസ്ക്

ഷാർജയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയക്കുതിപ്പ് നടത്താൻ അഫ്​ഗാനിസ്ഥാനെ പിന്തുണച്ചത് റാഷിദ് ഖാന്റെ മികച്ച പ്രകടനമാണ്. 311 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ വെറും 134 റൺസിന് പുറത്താക്കിയത് റാഷിദ് ഖാന്റെ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു. ഇതോടെ, ക്രിക്കറ്റ് ചരിത്രത്തിലെ വളരെ വിരളമായ ഒരു റെക്കോർഡ് റാഷിദ് സ്വന്തം പേരിലാക്കി. 53 വർഷത്തിൽ ആദ്യമായാണ് ഒരു താരം തന്റെ പിറന്നാൾ ദിനത്തിൽ അഞ്ച് വിക്കറ്റുകൾ നേടുന്നത്. ഞെട്ടിക്കുന്ന വിജയത്തോടെ അഫ്​ഗാൻ നിര സ്വന്തമാക്കിയത് തങ്ങളുടെ ആദ്യ ഏകദിന പരമ്പരയാണ്.


177 റൺസിനാണ് അഫ്​ഗാനിസ്ഥാൻ പ്രോട്ടീസ് നിരയെ നിലംപരിശാക്കിയത്. അഫ്​ഗാൻ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു കഴിഞ്ഞ ദിവസം സംഭവിച്ചതും. സിംബാബ്‍വെയ്ക്കെതിരെ നേടിയ 154 റൺസിന്റെ വിജയം എന്ന റെക്കോർഡാണ് അഫ്​ഗാൻ ഇതിലൂടെ മറികടന്നത്. ബുധനാഴ്ച നടന്ന ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു, വെള്ളിയാഴ്ചത്തെ വിജയം അവർക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് അപരാജിത ലീഡും നേടിക്കൊടുത്തു.


ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ, ഓപ്പണർ റഹ്മാനുള്ള ഗുർബാസിൻ്റെ ജ്വലിക്കുന്ന സെഞ്ചുറിയുടെയും റഹ്മത്ത് ഷാ (50), അസ്മത്തുള്ള ഒമർസായി (പുറത്താകാതെ 86) എന്നിവരുടെ അർദ്ധ സെഞ്ചുറിയുടെയും മികവിലാണ് 50 ഓവറിൽ 311/4 എന്ന സ്കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കം ​ഗംഭീരമായിരുന്നു. പക്ഷെ, മധ്യ-ലോവർ ഓർഡർ തകർച്ച നേരിട്ട ദക്ഷിണാഫ്രിക്ക 34.2 ഓവറിൽ 134 റൺസിന് പുറത്തായി. ഒമ്പത് ഓവറിൽ ഒരു മെയ്ഡിൻ അടക്കം 19 റൺസ് വിട്ടുകൊടുത്ത് റാഷിദ് നേടിയത് അഞ്ച് വിക്കറ്റുകളാണ്.

SCROLL FOR NEXT