മഴ തടസപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓവര്‍ പുനര്‍നിശ്ചയിച്ച മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ജയം. പരമ്പരയിലെ രണ്ടാം ജയമാണ് ഇന്ത്യ ഇതോടെ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഓവര്‍ ബാറ്റ് ചെയ്യുന്നതിനിടെത്തന്നെ മഴ രസംകൊല്ലിയായി എത്തി.
ഇതോടെ ഓവര്‍ പുതുക്കി നിശ്ചയിക്കപ്പെട്ടു. എട്ട് ഓവറില്‍ 78 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 6.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 81 റൺസ് അടിച്ചെടുത്തു. ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി ടീമില്‍ സ്ഥാനം ലഭിച്ച സഞ്ജു സാംസണായിരുന്നു യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണിങ്ങിലുണ്ടായിരുന്നത്. നേരിട്ട ആദ്യ പന്തില്‍ത്തന്നെ പുറത്തായി സഞ്ജു നിരാശപ്പെടുത്തി. യശസ്വി ജയ്‌സ്വാളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. 15 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉൾപ്പടെ 30 റണ്‍സാണ് താരം നേടിയത്.
രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാളും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 39 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 12 പന്തില്‍ ഒരു സിക്‌സും നാല് ഫോറും സഹിതം 26 റണ്‍സെടുത്ത് സൂര്യകുമാര്‍ പുറത്തായി.തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.