ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലോക ചാംപ്യന്മാരായ അർജൻ്റീനയെ വീഴ്ത്തി കൊളംബിയ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊളംബിയയുടെ ജയം. ലോകകപ്പ് ജയത്തിന് ശേഷമുള്ള രണ്ടാം തോൽവിയാണ് ടീം നേരിടുന്നത്. നായകൻ റോഡ്രിഗസിൻ്റെയും യെർസണിൻ്റെയും ഗോളുകളുടെ പിൻബലത്തിലാണ് ലോക ചാംപ്യന്മാരെ വീഴ്ത്തി കൊളംബിയ വിജയം കൊയ്തത്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലേറ്റ തോൽവിക്കുള്ള മറുപടി കൂടിയാണ് കൊളംബിയയുടെ ജയം.
മത്സരത്തിൻ്റെ 25-ാം മിനിറ്റിൽ യെർസണിൻ്റെ ഗോളിലൂടെ കൊളംബിയ മുന്നിലെത്തി. പിന്നാലെ ഉണർന്ന് കളിച്ച ആൽബിസെലസ്റ്റകൾ സമനില ഗോളിനായുള്ള ശ്രമം ഊർജിതമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലോക ചാംപ്യന്മാർക്കായി നിക്കോളാസ് ഗോൺസാലസ് സമനില ഗോൾ നേടി. എന്നാൽ അധികം വൈകാതെ ലഭിച്ച പെനാൽട്ടി ഗോളാക്കി മാറ്റിയ നായകൻ റോഡ്രിഗസ് കൊളംബിയയുടെ ജയം ഉറപ്പിച്ചു. സമനില ഗോളിനായി ലോക ചാംപ്യന്മാർ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.