അഹമ്മദാബാദ്: ടി 20 ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. രാത്രി ഏഴിന് അഹമ്മദാബാദിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ നാലിൽ നാല് മത്സരവും ജയിച്ചാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും സൂപ്പർ എട്ടിന് എത്തുന്നത്. അഫ്‌ഗാനെതിരായ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടതൊഴിച്ചാൽ എല്ലാ മത്സരത്തിലും പ്രോട്ടീസ് നേടിയത് ആധികാരിക ജയങ്ങൾ.
നായകൻ എയ്‌ഡൻ മാർക്രം നയിക്കുന്ന ബാറ്റിങ് നിരയിൽ ഡി കോക്ക്, റിക്കിൾട്ടൻ, സ്റ്റബ്‌സ്, ഡേവിഡ് മില്ലർ, ബ്രവീസ് തുടങ്ങിയ വമ്പൻനടിക്കാർ കൂടെ ചേരുമ്പോൾ ഏത് ബൗളിങ് നിരയും ഒന്ന് വിയർക്കും. ലുങ്കി എൻഗിഡി നയിക്കുന്ന ബൗളിങ് നിരയിൽ കഗിസോ റബാദ, മാർക്കോ ജാൻസൻ, കേശവ് മാഹാരാജ് എന്നിവർ ചേരുന്നതോടെ ഫൈനൽ തോൽവിക്ക് പകരം ചോദിക്കാനെത്തുന്ന പ്രോട്ടീസ് നിര അതിശക്തം.
ദക്ഷിണാഫ്രിക്കയുടെ കിരീട മോഹം സൂപ്പർ ക്യാച്ചിലൂടെ തല്ലിക്കെടുത്തിയ സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് ലക്ഷ്യം വെക്കുന്നില്ല. ബാറ്റിങ് നിരയിൽ ഇഷാനൊപ്പം അഭിഷേക് കൂടെ ഫോമിലെക്ക് ഉയർന്നാൽ അഹമ്മദാബാദിൽ റൺസൊഴുകും. അവസാന ഓവറുകളിൽ ഹാർദികും ശിവം ദുബെയും ചേരുമ്പോൾ ഇന്ത്യൻ ബാറ്റിങ് നിര അതിശക്തം. ബുംറയും വരുൺ ചക്രവർത്തിയും നയിക്കുന്ന ബോളിങ് നിര ഏത് ബാറ്റിങ് സംഘത്തിനും അപകടം വിതക്കുന്നവരാണ്.
ഓരോ മത്സരത്തിലും ഓരോ താരങ്ങൾ വിജയശിൽപ്പിയായി എന്നതാണ് ഇന്ത്യയുടെ കരുത്ത്. ടി 20യിൽ അവസാനം ഏറ്റുമുട്ടിയ 10ൽ 7 മത്സരത്തിലും ജയം ഇന്ത്യക്കൊപ്പം. ലോകകപ്പിലും പ്രോട്ടീസിനെതിരെ വ്യക്തമായ ആധിപത്യമുണ്ട് ഇന്ത്യക്ക്. എന്നാൽ കടലാസിലെ കണക്കുകൾ പഴങ്കഥയാകുന്ന ടി ട്വന്റിയിൽ തീപാറും പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്.