Image: X
CRICKET

അതില്‍ തീരുമാനമായി; ഇന്ത്യയില്‍ ടി20 ലോകകപ്പ് കളിക്കാനില്ലെന്ന് ബംഗ്ലാദേശ്

ലോകകപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെങ്കിലും ഇന്ത്യയില്‍ വരാന്‍ കളിക്കാനില്ലെന്ന് ബിസിബി വ്യക്തമാക്കി

Author : നസീബ ജബീൻ

ഫെബ്രുവരി 7 ന് നടക്കുന്ന ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്ന് ഉറപ്പിച്ച് ബംഗ്ലാദേശ്. ഇന്ത്യയില്‍ നിന്നും മത്സരങ്ങള്‍ മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി തള്ളിയതിനെ തുടര്‍ന്നാണ് തീരുമാനം അറിയിച്ചിരിക്കുന്നത്.

ടീം അംഗങ്ങളുമായും യുവജന കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുലുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ബിസിബി തീരുമാനം അറിയിച്ചത്. ലോകകപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെങ്കിലും ഇന്ത്യയില്‍ വരാന്‍ കളിക്കാനില്ലെന്ന് ബിസിബി വ്യക്തമാക്കി. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് ബദല്‍ മാര്‍ഗം തേടുന്നതിനായി ഐസിസിയുമായി ബന്ധം പുലര്‍ത്തുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബിസിബി. ലോകകപ്പില്‍ പങ്കാളിയാകാന്‍ ഐസിസിയുമായി ചര്‍ച്ചകള്‍ തുടരുമെന്നും ബിസിബി വ്യക്തമാക്കി. മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയത് ഒറ്റപ്പെട്ട വിഷയമല്ലെന്ന് ഐസിസിയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞതായി ബിസിബി പ്രസിഡന്റ് അമീനുല്‍ ഇസ്ലാം ബുള്‍ബുള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ ഏകപക്ഷീയമായാണ് വിഷയത്തില്‍ തീരുമാനമെടുത്തതെന്നും അമീനുല്‍ ഇസ്ലാം ആരോപിച്ചു.

ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ മാറ്റണമെന്ന അഭ്യര്‍ഥന ഐസിസി നിരസിച്ചു. ക്രിക്കറ്റിന്റെ ജനപ്രീതി കുറയുകയാണെന്നും 200 മില്യണ്‍ ആളുകളെ അവര്‍ ഒഴിവാക്കുകയാണ്. ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് പോകുകയാണ്. പക്ഷെ, ബംഗ്ലാദേശ് ഇന്ത്യയില്‍ പോകുന്നില്ലെങ്കില്‍ അത് ഐസിസിയുടെ പരാജയമാണെന്നും അമീനുല്‍ ഇസ്ലാം പറഞ്ഞു.

ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് വിട്ടു നിന്നാല്‍ റാങ്കിങ് അനുസരിച്ച് പകരം സ്‌കോട്ട്‌ലന്‍ഡിനായിരിക്കും അവസരം ലഭിക്കുക.

SCROLL FOR NEXT