ഗൗതം ഗംഭീർ Source: X/ BCCI
CRICKET

"ഫൈനലിൽ അഭിഷേക് ശർമയെ കളിപ്പിക്കരുത്"; ഗംഭീറിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

"ടി20യിൽ സഞ്ജു 8000ത്തിലധികം റൺസ് നേടിയിട്ടുണ്ട്. റൺസ് നേടുന്നതിലായാലും സിക്സ് അടിക്കാനുള്ള കഴിവിലായാലും, ഐപിഎല്ലിലെ ആദ്യ പത്തിൽ സഞ്ജുവിൻ്റെ പേരുണ്ട്" കൈഫ് ചൂണ്ടിക്കാട്ടി.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

അഹമ്മദാബാദ്: ഇന്ത്യ-ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഈ ലോകകപ്പിൽ ഏറ്റവും മേശം ഫോമിലുള്ള താരങ്ങളിലൊരാൾ ഇന്ത്യൻ ഇടങ്കയ്യൻ ഓപ്പണർ അഭിഷേക് ശർമയാണ്. ഈ ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ ഒരു അർധസെഞ്ച്വറി ഉൾപ്പെടെ, ഏഴ് മത്സരങ്ങളിൽ നിന്ന് 80 റൺസ് മാത്രമാണ് അഭിഷേക് നേടിയത്. സെമി ഫൈനലിൽ 9 റൺസെടുത്ത് താരം പുറത്തായിരുന്നു.

"അഭിഷേക് ശർമയ്ക്ക് ഇപ്പോൾ കുറച്ച് വിശ്രമം നൽകാം. അവൻ ഇപ്പോൾ കുറേയധികം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. ടി20 ഫോർമാറ്റിൽ മാറ്റങ്ങൾക്ക് എപ്പോഴും സാധ്യതയുണ്ട്. നേരത്തെ വിൻഡീസ് ടീമിൽ ബ്രാൻഡൺ കിങ് ഫോം ഔട്ടായ ഘട്ടത്തിൽ റോസ്റ്റൺ ചേസാണ് ഓപ്പൺ ചെയ്തത്. നേരത്തെ ടീം ബ്രാൻഡന് അഞ്ചോ ആറോ മാച്ചുകളിൽ അവസരം നൽകിയെങ്കിലും നിർണായക മാച്ചിൽ പുറത്തിരുത്തി. സഞ്ജുവിനെ തിരിച്ചു കൊണ്ടുവന്നത് നന്നായി. അദ്ദേഹം മികച്ച രീതിയിൽ ബാറ്റ് ചെയ്തു. അതിനാൽ മാറ്റം നടത്തുകയെന്നത് ചിലപ്പോൾ മത്സരം അനുകൂലമാക്കാൻ സഹായിക്കും," മുഹമ്മദ് കൈഫ് പറഞ്ഞു.

അഭിഷേക് ശർമ, ഗൗതം ഗംഭീർ

"ഇന്ത്യക്ക് വിശ്വസ്തരായ നിരവധി കളിക്കാരുണ്ട്. ടെസ്റ്റ്, രഞ്ജി ട്രോഫി, ഐപിഎൽ എന്നിങ്ങനെ എല്ലായിടത്തും റിങ്കു സിംഗ് റൺസ് നേടുന്നുണ്ട്. കുൽദീപ് യാദവും മുഹമ്മദ് സിറാജും എല്ലായിടത്തും വിക്കറ്റുകൾ വീഴ്ത്തുന്നു. അഭിഷേക് ശർമ്മയ്ക്ക് പകരം ആർക്ക് കളിക്കാൻ കഴിയുമെന്ന് കാണാൻ ഡഗൗട്ടിൽ നോക്കുമ്പോൾ റിങ്കു സിംഗ് അവിടെ ഇരിക്കുന്നത് കാണാം. അപ്പോൾ അയാളെ കൊണ്ടുവരൂ. ഒരാൾ ബുദ്ധിമുട്ടുകയാണ്, മറ്റൊരാൾ നന്നായി കളിച്ചിട്ടും പുറത്ത് ഇരിക്കുകയാണ്," കൈഫ് കൂട്ടിച്ചേർത്തു.

"അഭിഷേക് ശർമയും സഞ്ജു സാംസണും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം, അഭിഷേക് ശർമ ഇപ്പോഴും ഐസിസി ഇവൻ്റുകളിൽ വളരെ പുതിയ ആളാണ് എന്നതാണ്. ഐസിസി ഇവൻ്റുകൾ മാറ്റിനിർത്തിയാൽ അദ്ദേഹത്തിന് അതിശയകരമായ ഒരു റെക്കോർഡുണ്ട്. ലോകകപ്പ് പോലുള്ള ഒരു ഐസിസി ഇവൻ്റിൽ കളിക്കുമ്പോൾ വലിയ വ്യത്യാസമുണ്ട്," കൈഫ് പറഞ്ഞു.

മുഹമ്മദ് കൈഫ്

"ടി20യിൽ സഞ്ജു 8000ത്തിലധികം റൺസ് നേടിയിട്ടുണ്ട്. റൺസ് നേടുന്നതിലായാലും സിക്സ് അടിക്കാനുള്ള കഴിവായാലും, ഐപിഎല്ലിലെ ആദ്യ പത്തിൽ സഞ്ജുവിൻ്റെ പേരുണ്ട്. അദ്ദേഹം ഇതിനകം തന്നെ സ്ഥിരതയുള്ള ഒരു കളിക്കാരനാണ്. അഭിഷേക് ശർമ ഇപ്പോഴും ചെറുപ്പമാണ്. അദ്ദേഹത്തിൻ്റെ കളി മെച്ചപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹം പൂർണമായും സജ്ജനായിട്ടില്ല. സഞ്ജുവുമായി അദ്ദേഹത്തെ താരതമ്യം ചെയ്യരുത്. സഞ്ജു ഇതിനോടകം ഒരു കംപ്ലീറ്റ് പ്രൊഡക്ട് ആണ്. അദ്ദേഹം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത് 11 വർഷം മുമ്പാണ്," കൈഫ് ചൂണ്ടിക്കാട്ടി.

SCROLL FOR NEXT