ഗൗതം ഗംഭീറും രോഹിത് ശർമയും 
CRICKET

രോഹിത്തിൻ്റെ സെഞ്ച്വറി കാണാൻ ജയ്പൂരിൽ തടിച്ചുകൂടിയത് 20,000 പേർ; ഇന്ത്യൻ കോച്ച് ഗംഭീറിനെ പരിഹസിച്ച് ചാൻ്റുകളും!

മാച്ച് ഫിറ്റ്നസ് നേടാനും ഫോം നിലനിർത്താനും വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ ഇരുവരോടും ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി നിർദേശിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

ജയ്പൂർ: വിജയ് ഹസാരെ ട്രോഫിയിൽ ഇന്നലെ സെഞ്ച്വറികളുടെ പെരുമഴക്കാലമായിരുന്നു. ഇന്ത്യയുടെ ഏറെ പ്രശസ്തമായ ലിസ്റ്റ് എ ക്രിക്കറ്റ് ടൂർണമെൻ്റിൽ മാത്രം ഇന്നലെ 21 സെഞ്ച്വറികളും ഒരു ഡബിൾ സെഞ്ച്വറിയുമാണ് പിറന്നത്. സെഞ്ച്വറി വീരന്മാരുടെ കൂട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും വൈഭവ് സൂര്യവംശിയുമൊക്കെ ഉണ്ടായിരുന്നു.

സിക്കിമിനെതിരെ രോഹിത് മുംബൈക്കായി 94 പന്തിൽ 155 റൺസടിച്ചപ്പോൾ ആന്ധ്രക്കെതിരെ കോഹ്ലി ഡൽഹിക്കായി 101 പന്തിൽ 131 റൺസാണ് അടിച്ചെടുത്തത്. നേരത്തേ കോഹ്ലിയോടും രോഹിത്തിനോടും വിജയ് ഹസാരെ കളിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.

ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ 20,000ത്തോളം വരുന്ന ആരാധകർ രോഹിത്തിൻ്റെ സെഞ്ച്വറിയെ ഹർഷാരവങ്ങളോടെയാണ് വരവേറ്റത്. അതേസമയം, ഗ്യാലറിയിൽ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെതിരെയുള്ള ചാൻ്റുകളും മുഴങ്ങി. "ഗൗതം ഗംഭീർ നിങ്ങൾ എവിടെയാണ്. നിങ്ങളിത് കാണുന്നുണ്ടല്ലോ അല്ലെ," എന്നാണ് രോഹിത് ആരാധകരുടെ പരിഹാസ ചോദ്യം.

സിക്കിമിനെതിരായ മത്സരത്തിൽ 94 പന്തിൽ നിന്ന് 155 റൺസെടുത്ത രോഹിത്ത് ശർമ തകർപ്പൻ ഫോമാണ് പുറത്തെടുത്തത്. 9 സിക്സറുകളും 18 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിൻ്റെ മാസ്റ്റർ ക്ലാസ് ഇന്നിങ്സ്. 164.8 സ്ട്രൈക്ക് റേറ്റിലാണ് മുംബൈ ഓപ്പണർ തകർത്തടിച്ചത്.

ആന്ധ്രാപ്രദേശിനെതിരെ 101 പന്തുകളിൽ നിന്ന് 131 റൺസെടുത്ത വിരാട് കോഹ്ലിയും ഡൽഹിക്കായി തിളങ്ങി. 83 പന്തുകളിൽ നിന്നാണ് വിരാട് സെഞ്ച്വറി തികച്ചത്. ലിസ്റ്റ് എ കരിയറിലെ 58ാമത്തെ ശതകമാണ് കോഹ്ലി ഇന്ന് സ്വന്തമാക്കിയത്. ലിസ്റ്റ് എ കരിയറിൽ 16,000 റൺസെന്ന നാഴികക്കല്ലും കോഹ്ലി ഇന്ന് മറികടന്നിരുന്നു.

സൗരാഷ്ട്രയ്‌ക്കെതിരെ സ്വാസ്തിക് സമൽ ഇരട്ട സെഞ്ച്വറിയും നേടി. 169 പന്തുകൾ നേരിട്ട താരം 21 ഫോറുകളുടെയും എട്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് 212 റൺസെടുത്തത്. വിജയ് ഹസാരെ ട്രോഫിയിൽ എട്ടാമതാണ് ഇരട്ട സെഞ്ച്വറി പിറക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയ ബാറ്റർമാർ

  • തമിഴ്‌നാടിൻ്റെ നാരായൺ ജഗദീശൻ - അരുണാചൽ പ്രദേശിനെതിരെ 277 (2022)

  • മുംബൈയുടെ പൃഥ്വി ഷാ - പുതുച്ചേരിക്കെതിരെ 227 നോട്ടൗട്ട് (2021)

  • മഹാരാഷ്ട്രയുടെ റുതുരാജ് ഗെയ്‌ക്‌വാദ് - ഉത്തർ പ്രദേശിനെതിരെ പുറത്താകാതെ 220 (2022)

  • കേരളത്തിന്റെ സഞ്ജു സാംസൺ - ഗോവയ്‌ക്കെതിരെ 212 നോട്ടൗട്ട് (2019)

  • ഒഡീഷയുടെ സ്വസ്‌തിക സമാൽ – സൗരാഷ്ട്രയ്‌ക്കെതിരെ 212 (2025)*

  • മുംബൈയുടെ യശസ്വി ജയ്‌സ്വാൾ - ജാർഖണ്ഡിനെതിരെ 203 (2019)

  • ഉത്തരാഖണ്ഡിൻ്റെ കർൺ കൗശൽ - 2022 സിക്കിമിനെതിരെ (2018)

  • സൗരാഷ്ട്രയുടെ സമർഥ് വ്യാസ് - മണിപ്പൂരിനെതിരെ 200 (2022)

SCROLL FOR NEXT