ഡൽഹി: ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ അവസാന പോരാട്ടത്തിൽ കാനഡയെ തോൽപ്പിച്ച് അഫ്‌ഗാനിസ്ഥാൻ. 95 റൺസിൻ്റെ തകർപ്പൻ ജയമാണ് അഫ്ഗാൻ നേടിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ കാനഡയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് മാത്രമേ നേടാനായുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ അഫ്‌ഗാന് വേണ്ടി ഇബ്രാഹിം സദ്രാൻ പുറത്താകാതെ 95 റൺസ് നേടി. 56 പന്തിൽ അഞ്ച് സിക്സറുകളും ഏഴ് ഫോറുകളും അടക്കമായിരുന്നു താരത്തിൻ്റെ ബാറ്റിങ്. റഹ്മാനുള്ള ഗുർബാസ് (30) സദീഖുല്ലാഹ് (44) എന്നിവരും തിളങ്ങി. കാനഡയ്ക്കായി ജസ്‌കരൺ സിങ് മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിൽ കാനഡയ്ക്കായി ഹർഷ് താക്കർ 30 റൺസും സാദ് ബിൻ സഫർ 28 റൺസും നേടി. അഫ്‌ഗാന് വേണ്ടി മുഹമ്മദ് നബി നാല് വിക്കറ്റെടുത്തു.
അതേസമയം, ടി20 ലോകകപ്പില്‍ ശ്രീലങ്കയേയും അട്ടിമറിച്ച് ഗ്രൂപ്പ് ബി ചാംപ്യന്മാരായി സിംബാബ്‌വെ മാറി. ആറ് വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. 41 പന്തില്‍ 62 റണ്‍സെടുത്ത പതും നിസ്സങ്കയാണ് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ 19.3 ഓവറില്‍ സിംബാബ്‌വെ ലക്ഷ്യം മറികടന്നു. 48 പന്തില്‍ പുറത്താവാതെ 63 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 45 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. തദിവനാഷെ മറുമാനി (34), റ്യാന്‍ ബേണ്‍ (23) എന്നിവരും സിംബാബ്‌വെയ്ക്കായി തിളങ്ങി.
സൂപ്പർ എട്ടിൽ ഇന്ത്യ അടങ്ങുന്ന ഗ്രൂപ്പ് ഒന്നിലാണ് സിംബാബ്‌വെ ഉൾപ്പെട്ടിരിക്കുന്നത്. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് മറ്റ് ടീമുകൾ.