Source: X/ BCCI
CRICKET

"ഇക്കുറി പതിവ് തെറ്റിക്കും"; ഇന്ത്യ 2025ലെ ഏകദിന ലോകകപ്പ് ജയിക്കുമെന്ന് ക്യാപ്റ്റൻ ഹർമൻ പ്രീത് സിങ്

തിങ്കളാഴ്ച നടന്ന ' ലോകകപ്പ് 50 ഡേയ്സ് കൗണ്ട് ഡൗൺ' ചടങ്ങിലാണ് സൂപ്പർതാരം മനസ് തുറന്നത്.

ന്യൂസ് ഡെസ്ക്

ക്രിക്കറ്റ് ലോകത്തെ കരുത്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ വനിതാ ടീം 2005ലും 2017ലും ഏകദിന ലോകകപ്പ് ഫൈനലിൽ ഇടംപിടിച്ചിരുന്നു. എന്നാൽ രണ്ടുതവണയും കപ്പിനും ചുണ്ടിനുമിടയിൽ വിശ്വകിരീടം കൈവിട്ട് പോവുന്നത് വേദനയോടെ സാക്ഷ്യം വഹിക്കാനായിരുന്നു നീലപ്പടയുടെ വിധി.

എന്നാൽ ഇന്ത്യയിൽ വെച്ച് സെപ്തംബർ 30ന് ആരംഭിക്കുന്ന ലോകകപ്പ് ടൂർണമെൻ്റിൽ ഇന്ത്യൻ സംഘത്തിന് തിളങ്ങാനാകുമെന്നാണ് വനിതാ ടീമിലെ സൂപ്പർ താരങ്ങളായ ഹർമൻ പ്രീതും സ്മൃതി മന്ദാനയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഇന്നലെ നടന്ന '50 ഡേയ്സ് കൗണ്ട് ഡൗൺ' ചടങ്ങിലാണ് സൂപ്പർതാരങ്ങൾ മനസ് തുറന്നത്.

ഇന്ത്യയിൽ വെച്ച് നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന് ജയിക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഹർമൻ പ്രീതും സ്മൃതി മന്ദാനയും പറഞ്ഞു. 2005ലും 2017ലും കൈവിട്ട സ്വപ്നകിരീടം ഇക്കുറി നേടുമെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് പറയുന്നത്.

"സ്വന്തം ആരാധകർക്ക് മുന്നിൽ ലോകകപ്പ് കളിക്കുന്നത് വളരെ സ്പെഷ്യലാണ്. ഇക്കുറി നമ്മൾ നൂറ് ശതമാനം തന്നെ നൽകും. മുൻകാലത്തെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകും. ഇന്ത്യൻ ആരാധകർക്ക് കാത്തിരിക്കുന്ന ആ നേട്ടത്തിന് തടസമായി നിൽക്കുന്നതെല്ലാം മറികടക്കും. ലോകകപ്പ് എല്ലായ്പ്പോഴും വളരെ സ്പെഷ്യലാണ്. രാജ്യത്തിന് വേണ്ടി എപ്പോഴും സ്പെഷ്യലായി ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം," ഹർമൻപ്രീത് സിങ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ 2-1 വിജയം നേടിയ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ടീം ഘടനയിൽ കാര്യമായ മാറ്റമൊന്നുമില്ല. ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ഹർമൻപ്രീത് വിശ്വാസം പ്രകടിപ്പിച്ചു.

"ഓസ്ട്രേലിയയ്‌ക്കെതിരെ കളിക്കുന്നത് എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. ഞങ്ങളുടെ പ്രകടനനിലവാരം എന്താണെന്ന് മനസ്സിലാക്കാനാകും. ഈ പരമ്പര ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകും. പരിശീലന ക്യാമ്പുകളിൽ വളരെയധികം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനുള്ള ഫലങ്ങൾ മത്സരങ്ങളിൽ കാണിക്കുന്നുണ്ട്," ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

2005 ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ഇന്ത്യ, 2009ൽ മൂന്നാം സ്ഥാനത്തും 2013ൽ ഏഴാം സ്ഥാനത്തും ഫിനിഷ് ചെയ്തു. എന്നിരുന്നാലും 2017ൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനോട് ഫൈനലിൽ തോൽക്കുന്നതിന് മുമ്പ് കിരീട സാധ്യതയേറെ കൽപ്പിച്ചിരുന്ന ടീമായിരുന്നു ഇന്ത്യൻ വനിതാ ടീം.

ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലിൽ ഹർമൻപ്രീത് 171 റൺസ് നേടിയിരുന്നു. തൻ്റെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നാണ് ഇതെന്നും ഹർമൻപ്രീത് സമ്മതിച്ചു.

SCROLL FOR NEXT