നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച ടോട്ടൽ. 50 ഓവർ പൂർത്തിയായപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസാണ് ഇന്ത്യ നേടിയത്. കപ്പടിക്കാൻ പ്രോട്ടീസിന് 50 ഓവറിൽ 299 റൺസ് നേടണം. ഇന്ത്യൻ ബാറ്റിംഗിൽ ഷെഫാലി വര്‍മ(87), ദീപ്തി ശർമ (58), സ്‌മൃതി മന്ദാന (45) എന്നിവർ തിളങ്ങി. റിച്ച ഘോഷ് (34), ജെമീമ റോഡ്രിഗസ്(24), ഹർമൻപ്രീത് കൗർ(20 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
കലാശപ്പോരിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ മത്സരം. മഴ മൂലം വൈകിയാണ് മത്സരം ആരംഭിച്ചത്. സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഇരു ടീമുകളും ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇരു ടീമുകളും ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ കലാശപ്പോരിനെത്തിയത്. ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന്റെ വെല്ലുവിളി മറികടന്നു.
സെമി ഫൈനലിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ധൈര്യത്തിലാണ് ഹര്‍മന്‍പ്രീതും സംഘവും ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങിയിയത്. ആദ്യ കിരീടം എന്ന മോഹവുമായാണ് ദക്ഷിണാഫ്രിക്കയും എത്തിയിരിക്കുന്നത്. സെമിയില്‍ ഇംഗ്ലണ്ടിനെ 125 റണ്‍സിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസവും ഒപ്പമുണ്ട്. ഇരു ടീമുകളും ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത മത്സരമായതിനാൽ കാണികളും ആവേശത്തിലാണ്.
കളിച്ച മത്സരങ്ങളിലെല്ലാം ഇന്ത്യ ജയിച്ച സ്റ്റേഡിയമാണ് ഡി വൈ പാട്ടീല്‍ സ്റ്റേഡിയം. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും ഇന്ത്യക്ക് തുണയാകും. നിലവിലെ മികച്ച ബാറ്റിങ് നിരയും ഹോം ഗ്രൗണ്ട് ആനുകൂല്യവും ഇന്ത്യക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. ജെമിമ റോഡ്രിഗസ് , ഉൾപ്പെടെയുള്ളവർക്ക് മുൻതവണകളിലെ പ്രകടനം ബാറ്റിംഗിൽ ആവർത്തിക്കാനായില്ലെങ്കിലും നിലവിൽ മികച്ച സ്കോറിലെത്തിക്കാൻ സാധിച്ചു. തുടർന്ന് ബൗളിംഗിലും ഫീൽഡിംഗിലും സാമാന്യം ജാഗ്രത പുലർത്തിയാൽ വിജയം നേടാമനാകുമെന്ന സ്ഥിതിയാണ് ഇന്ത്യക്ക്.