അഹമ്മദാബാദ്: ഇന്ത്യ-ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ ടോസ് ഭാഗ്യം ന്യൂസിലൻഡിനെ തുണച്ചു. ഒരു ലക്ഷത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഫൈനലിൽ ടോസിട്ടത്. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ മിച്ചൽ സാൻ്റ്‌നർ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയച്ചു.
ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളില്ല. സെമി ഫൈനലിൽ കളിച്ച അതേ സ്ക്വാഡ് തന്നെയാണ് അഹമ്മദാബാദിലും കളിക്കുന്നത്. എന്നാൽ ന്യൂസിലൻഡ് നിരയിൽ മികച്ച ഫോമിലുള്ള സ്പിന്നറായ കോൾ മക്കോഞ്ചിയെ ഫൈനലിൽ ഉൾപ്പെടുത്തിയിട്ടില്ല. പക്കരം ജേക്കബ് ഡഫി ടീമിൽ ഇടംപിടിച്ചു.
ഇന്ത്യൻ സ്ക്വാഡ്:
സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര,
ന്യൂസിലൻഡ് സ്ക്വാഡ്:
ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), മിച്ചൽ സാൻ്റ്നർ (ക്യാപ്റ്റൻ), ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ.
മുന്നോടിയായി ഇരു ടീമുകളും അഞ്ച് മണിയോടെ തന്നെ മൊട്ടേരയിലെ ഗ്രൗണ്ടിലെത്തി. ഇരു ടീമുകൾക്കും ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. ടി20 ലോകകപ്പിൽ ഇതിന് മുമ്പ് ഇരു ടീമുകളും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്ക് ഒപ്പമായിരുന്നു. എന്നാൽ ഇന്ത്യയെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ അനായാസം തകർത്തവരാണ് ന്യൂസിലൻഡുകാർ.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലേറെ ആരാധകർ സാക്ഷിയാകുന്ന ഫൈനൽ പോര് തീപാറുമെന്ന് ഉറപ്പാണ്. ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടവും തുടർച്ചയായ രണ്ടാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. 2007ലും 2024ലും ടി20 ലോകകപ്പിൽ ഇന്ത്യയായിരുന്നു ലോക ജേതാക്കളായത്.
ന്യൂസിലൻഡ് 2019ന് ശേഷം ഇത് നാലാം തവണയാണ് ഐസിസി ഫൈനൽ കളിക്കുന്നത്. ഈ ടൂർണമെൻ്റിൽ 15ൽ 14 മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. അതേസമയം ഇതുവരെ ഒരു ആതിഥേയ രാജ്യവും ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടില്ല എന്ന ശാപം തിരുത്തിക്കുറിക്കാനാണ് നീലപ്പട ഇന്ന് ഒരുങ്ങിയിറങ്ങുന്നത്.