മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ലോക ചാംപ്യന്മാരായ ഇന്ത്യക്ക് ഉൾക്കിടിലം സമ്മാനിച്ച് ആദ്യ തോൽവി ഏറ്റുവാങ്ങി യുഎസ്എ. വാംഖഡെ സ്റ്റേഡിയത്തിൽ നായകൻ്റെ ഇന്നിങ്സുമായി സൂര്യകുമാർ യാദവ് (84) മുന്നിൽ നിന്ന് പൊരുതിയപ്പോൾ യുഎസ്എയെ 29 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. 162 റൺസ് വിജയലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്കോർ, ഇന്ത്യ 161-9 (20), യുഎസ്എ 132/8 (20).
യുഎസ്എയുടെ മധ്യനിരയിൽ മിലിന്ദ് കുമാർ (34), സഞ്ജയ് കൃഷ്ണമൂർത്തി (37), ശുഭം രംഞ്ജനെ (37) എന്നിവർ തിളങ്ങിയെങ്കിലും ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണ് സന്ദർശകർക്ക് തിരിച്ചടിയായത്. ടീമിൽ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
ഇന്ത്യൻ ബൗളർമാരിൽ മുഹമ്മദ് സിറാജ് മൂന്നും അർഷ്ദീപ് സിങ്ങും അക്സർ പട്ടേലും രണ്ട് വീതവും വിക്കറ്റെടുത്തു. വരുൺ ചക്രവർത്തിക്ക് ഒരു വിക്കറ്റും ലഭിച്ചു.
പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ ബൗളിങ് മികവ് കൊണ്ട് വിരട്ടിയാണ് ഐസിസി ടി20 ലോകകപ്പിന് യുഎസ്എ തുടക്കമിട്ടത്. ഇന്ത്യൻ നിരയിൽ ആറ് ബാറ്റർമാർക്ക് രണ്ടക്കം പോലും കടക്കാനായില്ല. മൂന്ന് പേർ പൂജ്യത്തിന് പുറത്തായി.
അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവ് (49 പന്തിൽ 84 റൺസ്) ആണ് ഇന്ത്യയെ താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇഷാൻ കിഷൻ (16 പന്തിൽ 20), തിലക് വർമ (16 പന്തിൽ 25), അക്സർ പട്ടേൽ (14) എന്നിവർ മാത്രമാണ് പിന്നീട് ഇന്ത്യൻ നിരയിൽ നിന്ന് രണ്ടക്കം കടന്നത്.
അതേസമയം, യുഎസ്എയ്ക്കായി ഷാഡ്‌ലി വാൻ ഷാൽക്വിക്ക് അവിസ്മരണീയമായ ബൗളിങ് പ്രകടനം തന്നെ പുറത്തെടുത്തു. നാലോവറിൽ 25 റൺസ് വഴങ്ങിയാണ് ഷാൽക്വിക്ക് ഇന്ത്യയുടെ നിർണായകമായ നാല് വിക്കറ്റുകൾ പിഴുതെടുത്തത്. ഹർമീത് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി.