ഹരാരെ: അണ്ടർ 19 ഏകദിന ലോകകപ്പിൻ്റെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്ക് 311 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സിംബാബ്‌വെയിലെ ഹരാരെ സ്പോർട്സ് ക്ലബ്ബിലാണ് സെമി പോരാട്ടം നടക്കുന്നത്.
ഫൈസൽ ഷിനോസാദ (93 പന്തിൽ 110), ഉസൈറുള്ള നിയാസായി (86 പന്തിൽ 101), ഒസ്മാൻ സാദത്ത് (39), ഖാലിദ് അഹമ്മദ്‌സായി (31) എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനത്തിൻ്റെ കരുത്തിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോറിലേക്ക് കുതിച്ചത്. 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് അവർ 310 റൺസെടുത്തത്.
ഇന്ത്യൻ ബൗളർമാരിൽ ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 8.5 ഓവറിൽ 83 റൺസെടുത്തിട്ടുണ്ട്. വൈഭവ് സൂര്യവൻഷി (29 പന്തിൽ 61) തകർത്തടിക്കുകയാണ്. മൂന്ന് സിക്സറും 9 ഫോറും താരം ഇതുവരെ പറത്തിയിട്ടുണ്ട്. മലയാളി താരം ആരോൺ ജോർജാണ് (21) ഒപ്പം ക്രീസിൽ.