CRICKET

ഡച്ച് പടയെ തകര്‍ത്ത് ഇന്ത്യ; ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും തകര്‍പ്പന്‍ ജയം

പുറത്തായെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഡച്ച് പടയുടെ മടക്കം

Author : ന്യൂസ് ഡെസ്ക്

അഹമ്മദാബാദ്: തോല്‍വിയറിയാതെ ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ടിലേക്ക് നീലപ്പടയുടെ മാസ് എന്‍ട്രി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 17 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനേ ആയുള്ളൂ. പുറത്തായെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഡച്ച് പടയുടെ മടക്കം.

നെതര്‍ലന്‍ഡിന്റെ ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ കുഴക്കിയിരുന്നു. അവസാന ഓവറുകളില്‍ ശിവം ദുബെയും ഹാര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. 31 പന്തില്‍ നിന്ന് ആറ് സിക്‌സും നാല് ഫോറുമടക്കം 66 റണ്‍സെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 21 പന്തുകള്‍ നേരിട്ട ഹാര്‍ദിക് 30 റണ്‍സ് നേടി.

ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി ആര്യന്‍ ദത്ത് ഇന്ത്യന്‍ സംഘത്തെ വിറപ്പിച്ചു. പൂജ്യനായി അഭിഷേക് ശര്‍മ മടങ്ങി. പിന്നാലെ വന്ന ഇഷാന്‍ കിഷന്‍ നല്ല രീതിയില്‍ തുടങ്ങിയെങ്കിലും ഏഴ് പന്തില്‍ 18 റണ്‍സ് എടുത്ത് പുറത്തായി.

തിലക് വര്‍മയും സൂര്യകുമാര്‍ യാദവുമാണ് അല്‍പനേരം പിടിച്ചു നിന്നത്. ഒമ്പതാം ഓവറില്‍ തിലകിനെ ലോഗന്‍ വാന്‍ ബീക് മടക്കി. 27 പന്തില്‍ നിന്ന് 31 റണ്‍സാണ് തിലകിന്റെ സമ്പാദ്യം. പിന്നാലെ എത്തിയ ശിവം ദുബെയ്‌ക്കൊപ്പം ചേര്‍ന്ന് സ്‌കോര്‍ മെച്ചപ്പെടുത്തി. നാലാം വിക്കറ്റില്‍ ഒന്നിച്ച സഖ്യം 27 പന്തില്‍ 41 റണ്‍സ് നേടി.

28 പന്തില്‍ 34 റണ്‍സെടുത്ത സൂര്യകുമാറിനെ കൈല്‍ ക്ലെയിന്‍ പുറത്താക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. തുടര്‍ന്നാണ് ഹാര്‍ദിക് പാണ്ഡ്യ എത്തുന്നത്.

നെതര്‍ലന്‍ഡിനു വേണ്ടി ലോഗാന്‍ വാന്‍ മൂന്ന് വിക്കറ്റ് നേടി. ആര്യന്‍ ദത്ത് രണ്ട് വിക്കറ്റും നേടി. ഇന്ത്യന്‍ ബൗളര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തിയാണ് തിളങ്ങിയത്. മൂന്ന് ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വരുണ്‍ നേടി. ശിവം ദുബെ രണ്ട് വിക്കറ്റും സ്വന്തമാക്കി.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും ഇന്ന് ഇറങ്ങിയില്ല. അര്‍ഷ്ദീപ് പട്ടേലും വാഷിങ്ടണ്‍ സുന്ദറും ടീമില്‍ തിരിച്ചെത്തി. സഞ്ജു സാംസണിനും ഇന്ന് മത്സരിക്കാനായില്ല.

ഗ്രൂപ്പ് മത്സരങ്ങളില്‍ നാലിലും ജയിച്ചാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് കടന്നത്.

SCROLL FOR NEXT