ഇൻഡോർ: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിൽ ഇന്ത്യക്ക് മുന്നിൽ 338 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി കീവീസ്. ഡാരിൽ മിച്ചലിൻ്റെ സീരീസിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയും (137) ഗ്ലെൻ ഫിലിപ്സിൻ്റെ (106) സെഞ്ച്വറി പ്രകടനവുമാണ് ന്യൂസിലൻഡ് ഇന്നിങ്സിന് കരുത്തേകിയത്. 50 ഓവറിൽ 337/8 എന്ന നിലയിലാണ് കീവീസ് ബാറ്റർമാർ കൂടാരം കയറിയത്.
നാലാം വിക്കറ്റിൽ 186 പന്തിൽ 219 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. ഇന്ത്യൻ ബൗളർമാരിൽ അർഷ്‌ദീപ് സിങ്ങും ഹർഷിത് റാണയും മൂന്ന് വീതം വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിങ് തെരഞ്ഞെടുത്തിരുന്നു.
നേരത്തെ ഇന്നിങ്സിൻ്റെ തുടക്കത്തിൽ സ്കോർ ബോർഡിൽ അഞ്ച് റൺസ് എത്തുമ്പോഴേക്കും ന്യൂസിലൻഡിൻ്റെ ഓപ്പണർമാർ ഇരുവരെയും പവലിയനിൽ തിരിച്ചെത്തിച്ച് ഇന്ത്യൻ പേസർമാർ ഞെട്ടിച്ചു. ഒരു ഘട്ടത്തിൽ 5/2 എന്ന നിലയിലായ കീവീസിനെ 58 വരെയെത്തിച്ചാണ് വിൽ യങ്-ഡാരിൽ മിച്ചൽ സഖ്യം പിരിഞ്ഞത്. രവീന്ദ്ര ജഡേജയുടെ തകർപ്പൻ ക്യാച്ചാണ് ന്യൂസിലൻഡിന് ഹാർട്ട് ബ്രേക്ക് സമ്മാനിച്ചത്.
പിന്നാലെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഗ്ലെൻ ഫിലിപ്സും ഡാരിൽ മിച്ചലും ചേർന്ന് ന്യൂസിലൻഡിനെ വലിയ പരിക്കുകളില്ലാതെ മുന്നോട്ടു നയിച്ചു. ഒടുവിൽ 219 റൺസിൻ്റെ വലിയ കൂട്ടുകെട്ട് ഉയർത്തിയാണ് ഇരുവരും പിരിഞ്ഞത്. മിച്ചലിനെ സിറാജും ഫിലിപ്സിനെ അർഷ്ദീപുമാണ് മടക്കിയയച്ചത്.
ഡെവോൺ കോൺവേയെ (5) ഹർഷിത് റാണയും ഹെൻറി നിക്കോൾസിനെ (0) അർഷ്ദീപ് സിങ്ങും പുറത്താക്കി. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിലാണ് ഹെൻറി നിക്കോൾസ് പ്ലേയ്ഡ് ഓൺ ആയത്. പന്ത് ബാറ്റിലുരസി സ്റ്റംപിലേക്ക് വീണത്. ഹർഷിത് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ കോൺവേയുടെ എഡ്ജ് രോഹിത് ശർമയുടെ കൈകളിലെത്തി. വിൽ യങ്ങിനെ (30) ഹർഷിത് റാണ രവീന്ദ്ര ജഡേജയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.