Source: X/ BCCI
CRICKET

India vs New Zealand 2nd ODI: സെഞ്ചൂറിയൻ രാഹുൽ, കീവീസിന് മുന്നിൽ 285 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി നീലപ്പട

കീവീസ് നിരയിൽ ക്രിസ്റ്റൻ ക്ലാർക്ക് മൂന്ന് വിക്കറ്റെടുത്തു.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

രാജ്കോട്ട്: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ കീവീസിന് മുന്നിൽ 285 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി നീലപ്പട. കെ.എൽ. രാഹുലിൻ്റെ (92 പന്തിൽ 112) സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്, 284/7. ശുഭ്മാൻ ഗിൽ (56), രവീന്ദ്ര ജഡേജ (27), രോഹിത് ശർമ (24), വിരാട് കോഹ്ലി (23), നിതീഷ് കുമാർ റെഡ്ഡി (20) എന്നിവർ തിളങ്ങി. കീവീസ് നിരയിൽ ക്രിസ്റ്റൻ ക്ലാർക്ക് മൂന്ന് വിക്കറ്റെടുത്തു.

ഒരു ഘട്ടത്തിൽ 191/5 എന്ന നിലയിൽ പതറിയ ഇന്ത്യയെ കരുതലോടെ ബാറ്റ് വീശിയ രാഹുലും ജഡേജയും നിതീഷും ചേർന്നാണ് 284ലേക്ക് എത്തിച്ചത്. ടോസിൻ്റെ ആനുകൂല്യം മുതലെടുത്ത് ഇന്ത്യയുടെ മുൻനിര ബാറ്റർമാരെ വേഗത്തിൽ പവലിയനിലേക്ക് തിരിച്ചെത്തിച്ച് കീവീസ് പട ഞെട്ടിച്ചിരുന്നു. ടോസ് നേടിയ കീവീസ് നായകൻ മൈക്കൽ ബ്രേസ്‌വെൽ ആദ്യം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നേരത്തെ 24 റൺസെടുത്ത രോഹിത് ശർമയെ ക്രിസ്റ്റൻ ക്ലാർക്കിൻ്റെ പന്തിൽ വിൽ യങ് ക്യാച്ചെടുത്ത് പുറത്താക്കി. അതേസമയം, രോഹിത് ശർമ ഏകദിനത്തിൽ 7000 റൺസ് നാഴികക്കല്ല് ഇന്ന് പിന്നിട്ടിരുന്നു. പിന്നാലെ 56 റൺസെടുത്ത ഗില്ലിനെ കൈൽ ജാമിസണിൻ്റെ പന്തിൽ ഡാരിൽ മിച്ചൽ ക്യാച്ചെടുത്ത് പുറത്താക്കി. വിരാട് കോഹ്‌ലിയേയും (23) ശ്രേയസ് അയ്യരേയും (1) ക്രിസ്റ്റൻ ക്ലാർക്ക് തന്നെയാണ് പുറത്താക്കിയത്. ജഡേജയെ (27) മൈക്കൽ ബ്രേസ്‌വെൽ പുറത്താക്കി.

പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരമാണ് നിതീഷ് കുമാർ റെഡ്ഡി ടീമിലെത്തിയത്. ന്യൂസിലൻഡ് നിരയിൽ ഇടങ്കയ്യൻ സ്പിന്നറായ ജെയ്ഡൻ ലെന്നോക്സ് ആദ്യമായി ഇടംപിടിച്ചു. താരത്തിൻ്റെ ഏകദിന അരങ്ങേറ്റ മത്സരമാണിത്.

ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യയും സമാനമായി ഫീൽഡിങ് തെരഞ്ഞെടുത്തിരുന്നു. ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഇന്ത്യ വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മികവിൽ അനായാസം മറികടന്നിരുന്നു.

തുടർച്ചയായ അഞ്ച് ഏകദിന മാച്ചുകളിൽ ഫിഫ്റ്റി നേടിയ വിരാട് കോഹ്ലിയെ കാത്ത് മികച്ചൊരു റെക്കോർഡും ഇന്നത്തെ മാച്ചിൽ കാത്തിരിപ്പുണ്ട്. ഇന്ന് കൂടി ഫിഫ്റ്റി നേടിയാൽ തുടർച്ചയായ ആറ് മത്സരങ്ങളിൽ ഫിഫ്റ്റി നേടിയ ആദ്യത്തെ ഇന്ത്യൻ ബാറ്ററായി കോഹ്‌ലി മാറും.

SCROLL FOR NEXT