CRICKET

പെരുംപോരിന് മുമ്പേ അടി തുടങ്ങി; ഇന്ത്യ-പാക് ലോകകപ്പ് മാച്ചിന് മുൻപേ വിവാദം!

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങളിലൊന്നും താരങ്ങൾ തമ്മിലുള്ള ഹസ്തദാനം നടന്നിട്ടില്ല.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കൊളംബോ: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ഗ്ലാമറസ് പോരാട്ടം തുടങ്ങും മുമ്പേ ഹസ്തദാനത്തിൽ നിർണായക തീരുമാനം കൈക്കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമും ബിസിസിഐയും. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ ആവശ്യം ഇന്ത്യൻ ടീം മാനേജ്മെൻ്റും കളിക്കാരും വേണ്ട രീതിയിൽ പരിഗണിക്കില്ലെന്നാണ് സൂചന.

മത്സരത്തിന് മുന്നോടിയായുള്ള ടോസിങ്ങിൻ്റെ ഇടവേളയിലോ മത്സര ശേഷമോ ഇന്ത്യൻ താരങ്ങളാരും പാക് ടീമംഗങ്ങൾക്ക് കൈ കൊടുക്കില്ലെന്നാണ് എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഇന്ത്യ-പാകിസ്ഥാൻ പുരുഷ, വനിതാ ടീമുകളുടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലൊന്നും താരങ്ങൾ തമ്മിലുള്ള ഹസ്തദാനം നടന്നിട്ടില്ല. ആ പതിവ് ലോകകപ്പിലും ഇന്ത്യൻ ക്രിക്കറ്റ് ടീം തെറ്റിക്കാനിടയില്ല.

ക്രിക്കറ്റ് എന്ന കായികയിനത്തിൻ്റെ സ്പിരിറ്റ് പരിഗണിക്കമെന്നും ഹസ്തദാനം ആകാമെന്നുമാണ് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. ക്രിക്കറ്റ് കളിക്കുമ്പോൾ അതിൻ്റേതായ രീതികളിൽ തന്നെ വേണം കളിക്കാനെന്നും എന്നാൽ അവർ എന്ത് ചെയ്യണമെന്നും വേണ്ടെന്നും അവർ തീരുമാനിക്കട്ടെയെന്നും ആഘ കൂട്ടിച്ചേർത്തു.

എന്നാൽ ക്യാപ്റ്റൻ സൂര്യയുടെ പ്രതികരണം മറ്റൊരു രീതിയിലായിരുന്നു. എല്ലാം നാളെ കാണാമെന്ന് മാത്രമാണ് സൂര്യകുമാർ പ്രതികരിച്ചത്.

അതേസമയം, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റ് അമിനുൾ ഇസ്ലാം ബുൾബുൾ ഇന്ന് ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ച് കാണാൻ കൊളംബോയിൽ എത്തിയിട്ടുണ്ട്. ബിസിസിഐ പ്രതിനിധികളുമായുള്ള തർക്കങ്ങൾ നേരിൽ കണ്ട് പരിഹരിക്കാനാണ് അദ്ദേഹത്തിൻ്റെ വരവ്. ഇന്ത്യയിൽ നിന്ന് ബിസിസിഐ പ്രസിഡൻ്റ് മിഥുൻ മൻഹാസ്, സെക്രട്ടറി ദേവജിത് സൈകിയ, വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല എന്നിവർ ഈ മത്സരം കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT