Source: X
CRICKET

ട്വന്റി 20 ലോകകപ്പ്; ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം ഇന്ന്, സ്പിൻ കരുത്തിൽ ടീമുകൾ

ഉസ്മാൻ താരിഖ് നയിക്കുന്ന സ്പിൻ നിരയാണ് ഇന്ത്യക്ക് വെല്ലുവിളി.

Author : ന്യൂസ് ഡെസ്ക്

കൊളംബോ: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ, പാകിസ്ഥാൻ ക്ലാസിക് പോരാട്ടം ഇന്ന് കൊളംബോയിൽ. ഏറെ വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് വീണ്ടുമൊരു ഇന്ത്യ - പാക് മത്സരം എത്തുന്നത്. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചിൽ മാറ്റങ്ങളുമായാകും ഇന്ത്യ ഇറങ്ങുക. അഭിഷേക് ടീമിൽ തിരിച്ചെത്തിയാൽ സഞ്ജുവിന് പുറത്ത് നിൽക്കേണ്ടിവരും. അതിനിടെ ഹസ്തദാനം അടക്കമുള്ള കാര്യത്തിൽ ബിസിസിഐയുടെ നിലപാട് അറിയാൻ ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.

സ്പിൻ ബോളിങിനെ പിന്തുണയ്ക്കുന്ന പിച്ചിൽ രണ്ട് മത്സരങ്ങൾ കളിച്ചതിന്റെ മുൻതൂക്കവുമായാണ് പാകിസ്താൻ എത്തുന്നത്. 13 വിക്കറ്റുകളാണ് പാകിസ്ഥാൻ്റെ സ്പിൻ ബോളേഴ്സ്സ് രണ്ട് മത്സരത്തിൽ നിന്നായി എറിഞ്ഞിട്ടത്. അമേരിക്കയ്ക്കെതിരെ അഞ്ച് സ്പിൻ ബോളർമാർ പന്തെറിഞ്ഞതും ശ്രദ്ധേയമായി. അമേരിക്കയ്ക്കെതിരെ ഇറങ്ങിയ ടീമിൽ മാറ്റമില്ലാതെയാവും പാകിസ്ഥാൻ ഇറങ്ങുക. ഉസ്മാൻ താരിഖ് നയിക്കുന്ന സ്പിൻ നിരയാണ് ഇന്ത്യക്ക് വെല്ലുവിളി.

ടീമിൽ മാറ്റങ്ങളുമായാകും ഇന്ത്യ ഇറങ്ങുക, റൺസ് അധികമായി വഴങ്ങുന്ന ആർഷ്ദീപിനെ പുറത്ത് ഇരുത്തി കൊളംബോയിൽ കുൽദീപ് ഇറങ്ങും. ഇനിയും താളം കണ്ടെത്താത്ത റിങ്കു സിംഗിന് പകരം വാഷിങ്ഡൺ സുന്ദർ ടീമിൽ ഇടംപിടിച്ചേക്കും. ഇന്നലെ നടന്ന പരിശീലനത്തിൽ അഭിഷേക് ബാറ്റ് വീശിയതോടെ സഞ്ജുവിന് ആദ്യ ഇലവനിൽ ഇടമുണ്ടാകില്ല. ഇഷാൻ, അഭിഷേക് സഖ്യം തന്നെ ഓപ്പൺ ചെയ്യും.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇരുടീമുകളും എത്തുമ്പോൾ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് ക്രിക്കറ്റ് മാമാങ്കമാണ് നടക്കുക. അഭിഷേകിനെ ചൊല്ലി ഇന്ത്യ- പാക് നായകന്മാരുടെ പരാമർശങ്ങൾ ഇതിനോടകം ചർച്ചയായി കഴിഞ്ഞു. സ്പിൻ പിച്ചിൽ പാകിസ്ഥാൻ ഒരുക്കുന്ന കെണിയിൽ വീഴാതെ ബാറ്റ് ചെയ്യുകയാകും ഇന്ത്യയുടെ ലക്ഷ്യം. ഇരുടീമുകളുടെയും സ്പിൻ ബലം ഇന്ന് പരീക്ഷിക്കപ്പെടുമെന്ന് ഉറപ്പ്. ഹസ്തദാനം അടക്കമുള്ള കാര്യത്തിൽ ഇന്ത്യയുടെ നിലപാട് അറിയുന്നത് കാത്തിക്കുകയാണ് ക്രിക്കറ്റ് ലോകം.

SCROLL FOR NEXT