CRICKET

ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ്: ഭീഷണിയായി ചാറ്റൽമഴ, ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട്

സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകൾ ഇതിനോടകം തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ഗ്ലാമറസ് പോരാട്ടം തുടങ്ങും മുൻപേ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ മഴ പെയ്തു തുടങ്ങിയെന്ന് റിപ്പോർട്ട്. 5.58ന് മഴ ചെറിയ തുള്ളികളായാണ് ചാറിയത്. 6.30ന് ടോസ് ഇടാനിരിക്കെയാണ് മഴ തുടങ്ങിയത്. അതേസമയം, നേരിയ തോതിലുള്ള ചാറ്റൽ മഴ അൽപ്പസമയത്തിന് ശേഷം നിലയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗ്രൗണ്ടിൽ കവറുകൾ മൂടിയ നിലയിലാണ്. ടോസ് കൃത്യം 6.30ന് നടക്കുമെന്നാണ് നിലവിലെ സൂചന.

സ്റ്റേഡിയത്തിന് മുകളിൽ ശക്തമായ കാറ്റും വീശുന്നുണ്ട്. സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകൾ എല്ലാം തന്നെ ഇതിനോടകം തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ഒരു തവണ മാത്രമാണ് മഴ ചെയ്തത്. മത്സരത്തിനിടെ ശക്തമായ മഴ പെയ്യുമെന്നായിരുന്നു നേരത്തെ ലഭിച്ച കാലാവസ്ഥാ പ്രവചനം.

20 ഓവർ മത്സരം ഇരു ടീമുകളും പൂർത്തിയാക്കിയാൽ അത് അത്ഭുതകരമാകും. ടി20യിൽ പാകിസ്ഥാനെതിരെ തുടർച്ചയായ ആറാം വിജയമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.

ഇരു ടീമുകളും ടി20യിൽ ഇതുവരെ 16 തവണ ഏറ്റുമുട്ടിയപ്പോൾ 13 തവണയും വിജയം നീലപ്പടയ്ക്ക് ഒപ്പമായിരുന്നു. വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് പാക് ടീമിന് ഇന്ത്യയെ മറികടക്കാനായത്. അതേസമയം, ടി20 ലോകകപ്പിൽ 7-1 എന്ന മാർജിനിൽ വിജയകണക്കുകളിൽ ടീം ഇന്ത്യ തന്നെയാണ് മുന്നിൽ.

അതേസമയം, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റ് അമിനുൾ ഇസ്ലാം ബുൾബുൾ ഇന്ന് ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ച് കാണാൻ കൊളംബോയിൽ എത്തിയിട്ടുണ്ട്. ബിസിസിഐ പ്രതിനിധികളുമായുള്ള തർക്കങ്ങൾ നേരിൽ കണ്ട് പരിഹരിക്കാനാണ് അദ്ദേഹത്തിൻ്റെ വരവ്. ഇന്ത്യയിൽ നിന്ന് ബിസിസിഐ പ്രസിഡൻ്റ് മിഥുൻ മൻഹാസ്, സെക്രട്ടറി ദേവജിത് സൈകിയ, വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല എന്നിവർ ഈ മത്സരം കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT