സൗരവ് ഗാംഗുലി Source; X
CRICKET

നിർഭയനായ നായകൻ, ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദ; സൗരവ് ഗാംഗുലിക്ക് ഇന്ന് പിറന്നാൾ

നാല് വർഷത്തിനിടെ മൂന്ന് ഐസിസി ഫൈനലിലേക്ക് ടീമിനെ നയിച്ച നായകൻ.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദ, സൗരവ് ഗാംഗുലിയ്ക്ക് ഇന്ന് 53 ആം പിറന്നാൾ. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതുയുഗത്തിന് തുടക്കം കുറിച്ച നിർഭയനായ നായകൻ, ഓഫ് സൈഡിലെ ദൈവം, കൊൽക്കത്തയുടെ രാജകുമാരൻ ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ദാദയ്ക്ക്. പത്തൊൻപതാം വയസിൽ ഇന്ത്യയുടെ നില ജേഴ്സി അണിഞ്ഞ് കളത്തിലിറങ്ങിയ ഗാംഗുലി മൂന്ന് റൺസിൽ വിൻഡീസിനെതിരെ വീണു.

അഞ്ച് വർഷത്തിനുശേഷം ലോർഡ്സ് ടെസ്റ്റിലെ അരങ്ങേറ്റ സെഞ്ച്വറി ഗാംഗുലിയുടെ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിന്‍റെ തലവരയുമാണ് മാറ്റിയത്. അഹങ്കാരി എന്ന വിശേഷണവും ദാദയ്‌‌ക്കൊപ്പം ചേർന്നു. ഇംഗ്ലണ്ടിൽ പേരുകേട്ട പേസ് നിരയ്ക്കെതിരെ ലോർഡ്സില്‍ ഗാംഗുലി അടിച്ചുക്കൂട്ടിയത് 131 റൺസ്. ഓഫ് സൈഡിലെ കരുത്തായിരുന്നു ഗാംഗുലിയുടെ മനക്കരുത്ത്.

ഇന്ത്യൻ ക്രിക്കറ്റ് വിവാദങ്ങളിൽ കുടുങ്ങിയപ്പോഴാണ് ദാദ നായക പട്ടം ഏറ്റെടുക്കുന്നത്. ഗാംഗുലി യുവതാരങ്ങളെ ടീമിലെത്തിച്ച് ഇന്ത്യൻ ക്രിക്കറ്റിന്‍റെ മുഖച്ഛായ തന്നെ മാറ്റി. ഇന്ത്യയിലും വിദേശത്തുമായി ഗാംഗുലിക്കൊപ്പം ഇന്ത്യ നിർഭയരായി മുന്നേറി. ധോണി, ഹർഭജൻ സിംഗ്, വിരേന്ദർ സെവാഗ് ഉൾപ്പെടെ യുവതാരങ്ങൾ ഗാംഗുലിക്കൊപ്പമാണ് വളർന്നത്. പോരാട്ടവീര്യത്തിന്റെ പര്യായപദമായിരുന്നു ദാദാ. നാല് വർഷത്തിനിടെ മൂന്ന് ഐസിസി ഫൈനലിലേക്ക് ടീമിനെ നയിച്ച നായകൻ.

ക്രിക്കറ്റ് ചരിത്രം പേറുന്ന ലോർഡ്സില്‍ നാറ്റ്‍ വെസ്റ്റ് ട്രോഫി ഫൈനലിലെ വിജയത്തിന് പിന്നാലെ ജഴ്സിയൂരിയുള്ള ഐതിഹാസിക അഹ്ലാദ പ്രകടനം ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസിൽ മായാത്ത ഓർമ്മയാണ്. 2008-ലെ നാഗ്പുര്‍ ടെസ്റ്റോടെ ഗാംഗുലി പാഡഴിക്കുമ്പോൾ 113 ടെസ്റ്റിൽ നിന്ന് 16 സെഞ്ച്വറിയോടെ 7212 റൺസാണ് നേടിയത്. 311 ഏകദിനത്തിൽ നിന്ന് 22 സെഞ്ച്വറിയുടെ അകമ്പടിയോടെ 11363 റൺസും ദാദാ സ്വന്തം പേരിനൊപ്പം ചേർത്തു.

വിരമിക്കലിന് ശേഷം കമന്‍റേറ്ററായി ഒരുകൈ നോക്കിയ ഗാംഗുലിയെ പിന്നീട് കണ്ടത് ഭരണസിരാ കേന്ദ്രങ്ങളിൽ. നാല് വർഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്, 2019ൽ ബിസിസിഐ അധ്യക്ഷനുമായി.ഇന്ത്യക്ക് നിരവധി ഐതിഹാസിക വിജയങ്ങളാണ് ഗാംഗുലി സമ്മാനിച്ചത്.2002ലെ നാറ്റ് വെസ്റ്റ് സീരീസ്, ചാമ്പ്യൻസ് ട്രോഫി, 2003 ഏകദിന ലോകകപ്പ് റണ്ണേഴ്‌സ് അപ്പ്, ഉൾപ്പെടെ നിരവധി ജയങ്ങളാണ് സൗരവ് ഇന്ത്യൻ ക്രിക്കറ്റിന് നേടി തന്നത്.

SCROLL FOR NEXT