മുംബൈ: പത്തൊമ്പതാമത് ഐപിഎൽ സീസണ് ശനിയാഴ്ച തുടക്കമാകാനിരിക്കെ അണിയറയിൽ നടക്കുന്നത് വമ്പൻ മുന്നൊരുക്കങ്ങളാണ്. ടി20 ക്രിക്കറ്റ് ലോകകപ്പിൻ്റെ ആവേശക്കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചതിന് പിന്നാലെയാണ്... ആഴ്ചകൾക്കിപ്പുറം ടി20 ലീഗ് ടൂർണമെൻ്റുകളിലെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മെഗാ ക്ലാഷുകൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ പോകുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഏറ്റവും പുതിയ സീസണിന് മാർച്ച് 28ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമാകുമ്പോൾ മലയാളികളായ ക്രിക്കറ്റ് ഫാൻസ് ഇക്കുറി ത്രില്ലിലാണ്. നേരത്തെ ദക്ഷിണേന്ത്യയിൽ മാത്രം ശക്തമായ ആരാധക പിന്തുണയുണ്ടായിരുന്ന സഞ്ജു സാംസണ് ഇക്കുറി ഇന്ത്യയാകെ ഫാൻസാണ്. നോക്കൌട്ട് ഘട്ടത്തിലെ അവസാന മത്സരങ്ങളിൽ പുറത്തെടുത്ത പോരാട്ടവീര്യവും സ്ഥിരതയും ചെന്നൈ സൂപ്പർ കിങ്സിനൊപ്പവും തുടരാൻ സഞ്ജുവിന് കഴിയുമോ എന്നതാണ് മലയാളി ആരാധകരുടെ പ്രധാന ആശങ്ക.
അതേസമയം, ടൂർണമെൻ്റിന് മുന്നോടിയായി ഐപിഎൽ ഫ്രാഞ്ചൈസികളുടെ ക്യാപ്റ്റൻമാർ മുംബൈയിൽ ഒത്തുചേർന്നു. ഐപിഎല്ലിൻ്റെ ഔദ്യോഗിക വീഡിയോ, ഫോട്ടോഷൂട്ട് ചിത്രീകരണത്തിന് വേണ്ടിയാണ് നായകന്മാരെല്ലാം ഒത്തുകൂടിയത്. റുതുരാജ് ഗെയ്ക്ക്‌വാദ് (സിഎസ്കെ), റിഷഭ് പന്ത് (എൽഎസ്‌ജി), അജിൻക്യ രഹാനെ (കെകെആർ), ഹാർദിക് പാണ്ഡ്യ (മുംബൈ ഇന്ത്യൻസ്), ശുഭ്മാൻ ഗിൽ (ഗുജറാത്ത് ടൈറ്റൻസ്), അക്സർ പട്ടേൽ (ഡൽഹി ക്യാപിറ്റൽസ്), റിയാൻ പരാഗ് (രാജസ്ഥാൻ റോയൽസ്), ഇഷാൻ കിഷൻ (സൺറൈസേഴ്സ് ഹൈദരാബാദ് - താൽക്കാലിക നായകൻ), ശ്രേയസ് അയ്യർ (പഞ്ചാബ് കിങ്സ്), രജത് പടിദാർ (ആർസിബി) എന്നിവരാണ് മുംബൈയിൽ എത്തിയത്. ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ആർസിബി സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് ഉദ്ഘാടന മാച്ച് നടക്കുക. ചെന്നൈയിൽ എത്തിയ സഞ്ജു സാംസണിന് ആദ്യ എതിരാളികൾ രാജസ്ഥാൻ റോയൽസാണ്. മുബൈ ആദ്യ മത്സരത്തിൽ കൊൽക്കത്തയെ നേരിടും. ആദ്യ ഇരുപത് മത്സരങ്ങളാണ് പ്രഖ്യാപിച്ചത്.
ഫൈനൽ മത്സരം നേരത്തെ നിശ്ചയിച്ചതു പോലെ മെയ് 31ന് നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് കണക്കിലെടുത്താണ് ഇത്തവണത്തെ മത്സരക്രമം രണ്ടു തവണയായി പ്രഖ്യാപിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ചെന്നെ സൂപ്പർ കിംഗ്സിലേക്ക് മാറിയ ശേഷം ആദ്യമെത്തുന്ന സീസൺ എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.