ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് 33 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം നേടാൻ കഴിയാതായതോടെയാണ് പഞ്ചാബ് തങ്ങളുടെ മൂന്നാം പരാജയം രുചിച്ചത്. ഇതോടെ ഐപിഎല്ലിൽ ഹൈദരാബാദ് ഒന്നാം സ്ഥാനത്തെത്തി.
ഹൈദരാബാദ് ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദിനായി ഹെൻട്രിച്ച് ക്ലാസൻ്റേയും ഇഷാൻ കിഷൻ്റേയും അർഢ സെഞ്ച്വറികളാണ് സ്കോർ ഉയർത്താൻ സഹായിച്ചത്. അഭിഷേക്-ഹെഡ് സഖ്യത്തിൽ മികച്ച തുടക്കം നേടിയ ഹൈദരാബാദിനായി ക്ലാസൻ 43 പന്തിൽ 63 റൺസും , ഇഷാൻ കിഷൻ 32 പന്തിൽ 55 റൺസും നേടി ഹൈദരാബാദിനെ കൂറ്റൻ സ്കോറിലേക്കെത്തിച്ചു. ഇവർക്ക് പുറമേ അഭിഷേക് ശർമ, ട്രാവിഡ് ഹെഡ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി കൂപ്പർ കൊണോലി സെഞ്ച്വറി നേടിയെങ്കിലും പിന്നീട് ആർക്കും സ്കോർ ഉയർത്താനായില്ല. 59 പന്തിൽ കൊണോലി 107 പോയിൻ്റാണ് നേടിയത്. കൊണോലിയ്ക്ക് പുറമേ മാർകസ് സ്റ്റോയിനിസ്, സൂര്യഷൻസ് ഷെഡ്ഗെ, മാർകോ യാൻസൻ എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങൾ.
ഇതുവരെ ഐപിഎല്ലിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന പഞ്ചാബിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഹൈദരാബാദ് ഒന്നാം സ്ഥാനത്തെത്തിയത്.