CRICKET

IPL 2025 | RCB v SRH | ലഖ്നൗവിൽ ആർസിബിക്ക് ഷോക്ക്, 42 റൺസിന് തകർത്ത് ഹൈദരാബാദ്

പ്ലേ ഓഫ് കടമ്പ താണ്ടാനാകാത്ത നിരാശയിൽ നിന്ന് മുക്തി തേടി ആശ്വാസജയം ലക്ഷ്യമിട്ടാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് കളിക്കാനിറങ്ങിയത്.

Author : ന്യൂസ് ഡെസ്ക്


ഐപിഎൽ അവസാന ലാപ്പിന്‍റെ മുഴുവന്‍ ആവേശവും നിറഞ്ഞ മത്സരത്തില്‍ ആർസിബിയെ അപ്രതീക്ഷിത തോൽവിയിലേക്ക് തള്ളിയിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. ഫിലിപ് സോൾട്ട് (32 പന്തിൽ 62), വിരാട് കോഹ്‌ലി (43), ജിതേഷ് ശർമ (24) എന്നിവർ പൊരുതി നോക്കിയെങ്കിലും, ആർസിബിയുടെ മറുപടി ഒരു പന്ത് ശേഷിക്കെ 189 റൺസിലൊതുങ്ങി. 94 റൺസെടുത്ത ഇഷാൻ കിഷനാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ടോസ് നേടി ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിന് അയക്കാനുള്ള ആർസിബി നായകൻ്റെ തീരുമാനം പാളുന്നതാണ് കണ്ടത്. ബെംഗളൂരുവിന് മുന്നില്‍ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ഹൈദരാബാദ് നേടിയത്. സെഞ്ചുറിക്ക് അടുത്തെത്തിയ ഇഷാന്‍ കിഷന്‍റെ (94*) പ്രകടനമാണ് സണ്‍റൈസേഴ്സിൻ്റെ സ്കോർ 200 കടത്തിയത്. 

നേരത്തെ ടോസ് നേടിയ ആർസിബി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് കടമ്പ താണ്ടാനാകാത്ത നിരാശയിൽ നിന്ന് മുക്തി തേടി ആശ്വാസജയം ലക്ഷ്യമിട്ടാണ് സൺറൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. അഭിഷേക് ശർമ (17 പന്തിൽ നിന്ന് 34), ട്രാവിസ് ഹെഡ് (10 പന്തിൽ നിന്ന് 17) എന്നിവർ ചേർന്ന് 4 ഓവറിൽ 54 റൺസ് വരെ ടീമിനെ എത്തിച്ചതാണ്. തുടർന്ന് അഭിഷേകിനെ ലുങ്കി എൻഗിഡിയും ഹെഡ്ഡിനെ ഭുവനേശ്വർ കുമാറും ഹെൻറിച്ച് ക്ലാസനെ (24) സുയാംശ് ശർമയും പുറത്താക്കി.

എന്നാല്‍ 48 പന്തിൽ 94 റണ്‍സെടുത്ത് ഇഷാന്‍ കിഷന്‍ ആ‍ർസിബി ബൗളർമാരെ തല്ലിതകർത്തു. ഏഴ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിം​ഗ്സ്. പവർപ്ലേ ഓവറുകളില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. 76 പന്തിലാണ് ഹൈദരാബാദ് സ്കോർ 150ല്‍ എത്തിയത്.

12 മത്സരങ്ങളിൽ നിന്നും 8 ജയവും മൂന്ന് തോൽവിയുമായി 17 പോയിൻ്റുള്ള ആർസിബി നിലവിൽ രണ്ടാമതാണ്. ജയിച്ചാൽ പോയിൻ്റ് പട്ടികയിൽ അവർക്ക് ഒന്നാമതെത്താം. 12 മത്സരങ്ങളിൽ നിന്ന് നാല് ജയം മാത്രം നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

SCROLL FOR NEXT