CRICKET

ചേട്ടന് ഊഷ്മള വരവേൽപ്പൊരുക്കി തലസ്ഥാനം; മലയാളി ഫാൻസിന് നന്ദിയറിയിച്ച് പ്രിയതാരം

മലയാളി താരം സഞ്ജു സാംസൺ ടി20 ലോകകപ്പിൽ പ്ലേയർ ഓഫ് ദി ടൂർണമെൻ്റായി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ലോകകപ്പ് നേട്ടത്തിന് പിന്നാലെ തലസ്ഥാനത്തെത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ജന്മനാട്ടിൽ വൻ സ്വീകരണം. ടൂർണമെൻ്റിലെ നിർണായക ഘട്ടത്തിൽ വമ്പൻ തിരിച്ചുവരവുമായി ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ടി20 ലോകകപ്പ് സമ്മാനിക്കാൻ സഞ്ജു സാംസണ് കഴിഞ്ഞിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ എ വൺ ടെർമിനൽ വഴി പുറത്തേക്ക് വന്ന സഞ്ജു സാംസണെ മന്ത്രി വി. ശിവൻകുട്ടിയും സിപിഐഎം ജില്ലാ സെക്രട്ടറി എ.എ. റഹീമും ചേർന്ന് സ്വീകരിച്ചു. ജനങ്ങളുടെ സ്നേഹം ഉത്തരവാദിത്തമായി കാണുന്നുവെന്ന് സഞ്ജു സാംസൺ പ്രതികരിച്ചു. തനിക്കായി പ്രാർത്ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവർക്ക് നന്ദി അറിയിക്കുന്നുവെന്നും സഞ്ജു സാംസൺ പറഞ്ഞു.

ടി20 ലോകകപ്പിൽ സഞ്ജു സാംസൺ ഇന്ത്യയെ ജേതാക്കളാക്കിയതിൽ നിർണായക പങ്ക് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണുണ്ട്. 31കാരനായ മലയാളി താരത്തിൻ്റെ ചിറകിലേറിയാണ് സൂര്യകുമാർ യാദവിൻ്റെ നീലപ്പട ചരിത്രവിജയം സ്വന്തമാക്കിയത്. വിരാട് കോഹ്ലിയും രോഹിത്തും ഉൾപ്പെട്ട ലെജൻഡ്സിന് കീഴിൽ 2024ൽ നേടിയ വിശ്വകിരീടം നിലനിർത്താൻ സഞ്ജുപ്പടയ്ക്ക് കഴിഞ്ഞെങ്കിൽ അതിൽ നിർണായക പങ്ക് സഞ്ജുവിനുണ്ട്.

2026 ടി20 ലോകകപ്പിൽ സഞ്ജു നേടിയ റെക്കോർഡുകളും നേട്ടങ്ങളും...

1. ഒരു ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (89 റൺസ്)

2. ഒരു ടി20 ലോകകപ്പിൽ ഇന്ത്യക്കാരൻ്റെ ഏറ്റവുമുയർന്ന റൺവേട്ട (321 റൺസ്)

3. ഒരു ടി20 ലോകകപ്പ് ടൂർണമെൻ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരം ( 24 സിക്സറുകൾ)

4. ഒരു ടി20 ലോകകപ്പിലെ മൂന്നാമത്തെ ഉയർന്ന റൺവേട്ട (321 റൺസ്)

5. ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനയ്ക്ക് ശേഷം ടി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് 80+ സ്കോർ അടിച്ചെടുക്കുന്ന രണ്ടാമത്തെ ബാറ്റർ.

6. ഒരു ടി20 ലോകകപ്പ് പതിപ്പിൽ 250+ റൺസ് നേടിയവരിൽ ഏറ്റവുമുയർന്ന സ്ട്രൈക്ക് റേറ്റ്

2026ലെ ടി20 ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 80.25 ആവറേജിൽ 321 റൺസാണ് സഞ്ജു നേടിയത്. ഫൈനൽ, സെമി ഫൈനൽ മത്സരങ്ങളിൽ ഉൾപ്പെടെ തുടർച്ചയായ മൂന്ന് അർധസെഞ്ച്വറികൾ നേടിയ സഞ്ജുവിൻ്റെ പ്രകടനം ചരിത്രത്തിലിടം നേടി.

ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ഞാൻ പൂർണമായും തകർന്നുപോയിരുന്നു എന്ന് സഞ്ജു മത്സര ശേഷം പറഞ്ഞു. "നടക്കുന്നത് എന്താണെന്ന് ഒന്നും മനസിലായില്ല. എൻ്റെ സ്വപ്നങ്ങൾ തകർന്നുവെന്ന് എനിക്ക് തോന്നി. ഇനി എനിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുകയെന്നായിരുന്നു ചിന്ത? പക്ഷേ ദൈവത്തിന് വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് നിർണായക ഗെയിമുകളിലേക്ക് തിരിച്ചെത്തി. എൻ്റെ രാജ്യത്തിനായി എനിക്ക് കഴിയുന്നത് ഞാൻ ചെയ്തു," സഞ്ജു സാംസൺ പറഞ്ഞു.

SCROLL FOR NEXT