CRICKET

"എനിക്ക് തലയും വാലും ഒന്നും ആകേണ്ട, ഞാനായാൽ മതി"; സിഎസ്‌കെയിൽ കളിക്കാനുള്ള ആവേശത്തെക്കുറിച്ച് സഞ്ജു സാംസൺ

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സഞ്ജു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ധോണിക്കൊപ്പം കളിക്കുന്നതിൽ എക്സൈറ്റ്മെൻ്റ് ഉണ്ടെന്നും എപ്പോഴും ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടമെന്നും മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. ചെന്നൈയിലേക്ക് നമ്മൾ നമ്മളായി പോയാൽ മതിയെന്നും തലയും വാലും ഒന്നും ആകേണ്ടെന്നും സഞ്ജു പറഞ്ഞു. ലോകകപ്പ് വിജയത്തിന് പിന്നാലെ സഞ്ജുവിനെ ആദരിക്കാനായി കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സഞ്ജു. മംഗലപുരം മുല്ലശ്ശേരിയിൽ കെസിഎ പുതുതായി നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിച്ചത്.​

"ക്രിക്കറ്റ് ഒരു ടീമായി മത്സരിക്കേണ്ട ഗെയിമാണ്. എപ്പോഴും ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടം. ആദ്യമായിട്ടാണ് രാജസ്ഥാൻ റോയൽസിനെതിരെ കളിക്കാൻ പോകുന്നത്. പഴയ ടീമിനൊപ്പം കളിച്ച കളിക്കാരോടും സ്റ്റാഫ് അംഗങ്ങളോടും ബഹുമാനമുണ്ട്. കുട്ടിക്കാലം മുതലേ ഹിന്ദി അറിയാമായിരുന്നു. വിഴിഞ്ഞത്തിന് സമീപമാണ് തമിഴ്നാട്. തമിഴ് സിനിമകൾ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ എളുപ്പം തോന്നിയിട്ടുണ്ട്. ഇപ്പോൾ വലിയ ചേട്ടൻമാർ വരെ എന്നെ "ചേട്ടാ" എന്നാണ് വിളിക്കുന്നത്. മലയാളികൾക്ക് എവിടെ പോയാലും അധിക ബഹുമാനം കിട്ടാറുണ്ട്. നാടിന് അഭിമാനകരമാകുന്ന കാര്യങ്ങൾ ചെയ്യണമെന്ന ബോധ്യത്തോടെയാണ് പുറത്തേക്ക് ഒക്കെ പോകുന്നത്," സഞ്ജു പറഞ്ഞു.

"ഇനി വരുന്നത് ഐപിഎൽ മത്സരങ്ങളാണ്. പുതിയ ടീമാണ്. ഇപ്പോൾ മനസ് അവിടെയാണ്. നന്നായി കളിക്കണമെന്നാണ് ആഗ്രഹം. ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം മനസ് വിഷമിച്ചാണ് പോയത്. ഇപ്പോൾ ഇത് നമ്മുടെ വിജയമെന്ന് സിനിമയിൽ പറയും പോലുള്ള അനുഭവമാണ്. സന്തോഷം എല്ലാവരുമായി പങ്കിടാനാണ് എത്തിയത്. എല്ലാ മാധ്യമ പ്രവർത്തകരെയും ഒരുമിച്ച് കാണാമെന്ന് തീരുമാനിച്ചതാണ്," സഞ്ജു സാംസൺ പറഞ്ഞു.

​മാർച്ച് 16ന് വൈകിട്ട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെസിഎ ഭാരവാഹികൾ ആദരിക്കുന്നത്.

ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായ സഞ്ജു പുതിയ തലമുറയിലെ കായിക താരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും, മംഗലപുരം സ്റ്റേഡിയം തലസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചയ്ക്ക് പുത്തനുണർവ് നൽകുമെന്നും പ്രസിഡൻ്റ് ശ്രീജിത്ത് വി. നായർ പറഞ്ഞു. രാജ്യത്തിൻ്റെ അഭിമാനമായ സഞ്ജുവിനുള്ള ജന്മനാടിൻ്റെ ഈ ആദരവ് സ്റ്റേഡിയം ഉദ്ഘാടനത്തിൻ്റെ മാറ്റുകൂട്ടിയെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ അഭിപ്രായപ്പെട്ടു.

കെസിഎ പ്രസിഡൻ്റ് ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, എംഎൽഎമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.

SCROLL FOR NEXT