Source: Screengrab
CRICKET

വിമർശകരുടെ വായടപ്പിച്ച് അയാൾ; ഗംഭീറിൻ്റെ മധുരപ്രതികാരം

ഗംഭീറിന് ഇത് കിരീടനേട്ടം മാത്രമല്ല പരിശീലകനായി തനിക്ക് പിഴച്ചിട്ടില്ലെന്ന് അയാൾ അടിവരയിട്ടുകയാണ്...

Author : ന്യൂസ് ഡെസ്ക്

ടി20 ക്രിക്കറ്റിൻ്റെ വിശ്വകിരീടമണിഞ്ഞ ഇന്ത്യൻ ടീം പ്രശംസയുടെ നെറുകിൽ നിൽക്കുമ്പോൾ വലിയ ആഘോഷങ്ങളില്ലാതെ ശാന്തമായ മുഖത്തോടെ ഒരാൾ മാത്രം ഇതെല്ലാം കണ്ടു നിന്നു, ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ. ഗംഭീറിന് ഇത് കിരീടനേട്ടം മാത്രമല്ല പരിശീലകനായി തനിക്ക് പിഴച്ചിട്ടില്ലെന്ന് അയാൾ അടിവരയിട്ടുകയാണ്.

വർഷം 2011 ഏകദിന ലോക കപ്പിൻ്റെ ഫൈനൽ. 28 വർഷങ്ങൾക്ക് ശേഷം ധോണിപ്പട ലോക കിരീടം ചൂടുമെന്ന് പ്രവചിക്കപ്പെട്ട കിരീടപ്പോരാട്ടം. നായകൻ ധോണിയുടെ നേതൃത്വത്തിൽ ടീം ഇന്ത്യയിറങ്ങി ഈ ഭൂഖണ്ഡത്തിലെ തന്നെ കരുത്തരായ ശ്രീലങ്കയാണ് മറുവശത്ത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ജയവർധനെയെന്ന ലങ്കൻ കപ്പൽ നങ്കൂരമിട്ടു. ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തി സെഞ്ച്വറി കടന്ന് ജയവർധനെ പുറത്താകാതെ നിന്നു. ലങ്കയുയർത്തിയ 274 റൺസിനെ പിന്തുടരാനിറങ്ങിയ ഇന്ത്യക്ക് പാളി. സെവാഗും സച്ചിനും മടങ്ങി ക്രീസിൽ കോലിക്കൊപ്പം തോൽക്കില്ലെന്ന നിലപാടെടുത്ത് മറ്റൊരാൾ നിന്നു ഗൗതം ഗംഭീർ.

കത്തിക്കയറിയ ഗംഭീർ അന്ന് ലങ്കൻ സ്വപ്നങ്ങൾ തല്ലിക്കെടുത്തി. 97 റൺസിൽ നിൽക്കേ പെരേരയെ കടന്നാക്രമിക്കാൻ ശ്രമിച്ച് പുറത്തായി. തുടർന്ന് ധോണിയും യുവരാജും ചേർന്ന് മത്സരം വിജയിപ്പിച്ചു. ധോണിയുടെ ലാസ്റ്റ് ബ്ലാസ്റ്റ് ചർച്ചകൾക്കിടെ സുപ്രാധനമായ ആ ഇന്നിങ്സ് വേണ്ടത്ര ചർച്ചയായില്ല, മുറിവേറ്റ ഹൃദയത്തോടെ ഗംഭീർ പിന്നീട് പവലയനിലേക്ക് ഒതുങ്ങി. ക്രിക്കറ്റ് വിട്ട് രാഷ്ട്ര സേവനം.

എംപി കുപ്പായത്തിൽ നിന്നും ഗംഭീർ ഇറങ്ങുമ്പോൾ കൂടുതൽ ഉത്തരവാദിത്തമുള്ള മറ്റൊരു ദൗത്യം കാത്തിരുന്നു, ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലക സ്ഥാനം. മഹാരഥൻമാരുടെ പിൻഗാമി കസേരയിൽ ഗംഭീറിന് ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. വിവാദങ്ങളും കുറ്റപ്പെടുത്തലുകളും ഗംഭീറിൻ്റെ നിഴലായി. ഏറ്റെടുത്ത ചുമതല പൂർത്തിയാക്കാൻ അയാൾ പരിശ്രമിച്ചു കൊണ്ടേയിരുന്നു. 2024ൽ ചുമതല നീട്ടിയതിന് പിന്നാലെ 2025ൽ ചാംപ്യൻസ് ട്രോഫിയിൽ ടീം ഇന്ത്യ മുത്തമിട്ടു. ഗംഭീറിൻ്റെ കീഴിൽ ആദ്യ കിരീടം. 2026ൽ ചരിത്രം തിരുത്തി ട്വൻ്റി ട്വൻ്റി വിശ്വകിരീടം നിലനിർത്തുന്ന ടീമായി ഇന്ത്യയെ മാറ്റി.

താരങ്ങളെ തെരഞ്ഞെടുക്കുന്നത് മുതൽ, മുൻപെങ്ങും പ്രത്യക്ഷത്തിലില്ലാതിരുന്ന രാഷ്ട്രീയ പ്രതിസന്ധികളെയും മറിക്കടന്നാണ് ഈ വിജയം. 2007ലെ ടി20 കിരീടം നേടിയ ടീമിൽ അംഗമായിരുന്നയാൾ ഇന്ന് ആ വിശ്വകിരീടം രാജ്യത്തിന് സമ്മാനിക്കുന്നു. ആഘോഷങ്ങളില്ലാതെ അയാൾ മൂകസാക്ഷിയായി കാലത്തോട് കണക്ക് ചോദിക്കുന്നു.

SCROLL FOR NEXT