അഹമ്മദാബാദ്: ഇന്ത്യ-ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി നിർണായക അപ്ഡേറ്റ് പുറത്ത്. ഇന്ത്യ കളിച്ച അവസാന സെമി ഫൈനൽ മത്സരത്തിന് സമാനമായ റിസൾട്ടായിരിക്കും മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ഉണ്ടാവുകയെന്നാണ് ഇതോടെ സൂചനകൾ ലഭിക്കുന്നത്.
ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിൽ അഞ്ഞൂറ് റൺസിനടുത്ത് റൺസാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ പിറന്നത്. നാളെ ഫൈനൽ നടക്കുന്ന പിച്ച് മിക്സഡ് സോയിൽ വിഭാഗത്തിൽ പെടുന്നത് ആയിരിക്കുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ചുവപ്പും കറുപ്പും കലർന്ന മണ്ണ് ഉപയോഗിച്ചാണ് ഈ പിച്ച് ഒരുക്കിയിരിക്കുന്നത്. ഗ്രൗണ്ടിൻ്റെ മധ്യഭാഗത്തുള്ള ഈ പിച്ചിലായിരിക്കും ഞായറാഴ്ച ഫൈനൽ നടക്കാൻ സാധ്യതയുള്ളത്.
സഞ്ജു സാംസൺ 89 റൺസ് അടിച്ചെടുത്ത വാംഖഡെ പിച്ചിന് സമാനമായിരിക്കും ഈ പിച്ചിൻ്റേയും സ്വഭാവമെന്നാണ് സൂചന. അതിനാൽ സെമി ഫൈനൽ പോലെ തന്നെ ഫൈനലിലും തീപാറും പോരാട്ടമാണ് നടക്കുകയെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇരു ടീമുകൾക്കും അനായാസം 200 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ ഈ പിച്ചിൽ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ട്വൻ്റി20 ലോകകപ്പിൽ തുടരെ രണ്ട് അർധസെഞ്ച്വറികൾ... രണ്ട് പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ... കരിയറിലെ ഏറ്റവും നിർണായക ഘട്ടത്തിലാണ് സഞ്ജു സാംസൺ. കരിയറിലെ രണ്ടാം ലോകകിരീടം ലക്ഷ്യം വച്ച് ഞായറാഴ്ച ന്യൂസിലൻഡിനെ നേരിടുമ്പോൾ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങൾ സഞ്ജുവിന് ആത്മവിശ്വാസമേകും. തിരിച്ചുവരവിൽ സഞ്ജു സാംസൺ 150 കോടി ജനതയുടെ പ്രതീക്ഷയാവുകയാണ്.