ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിൽ വിദര്‍ഭയോട് തോറ്റ് സഞ്ജു നയിച്ച കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് പുറത്തായപ്പോള്‍ 18.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിദര്‍ഭ ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും വിഷ്ണു വിനോദിനും പുറമെ അബ്ദുള്‍ ബാസിത് മാത്രമാണ് കേരളത്തിനായി രണ്ടക്കം കടന്നത്.
രോഹന്‍ കുന്നുമ്മല്‍ 35 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് 37 പന്തില്‍ 65 റണ്‍സെടുത്തു. അവസാന ആറ് വിക്കറ്റുകള്‍ 16 റണ്‍സിനിടെ കേരളം വലിച്ചെറിഞ്ഞപ്പോള്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ നാലു പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി.
165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ വിദര്‍ഭക്കായി ഓപ്പണര്‍ അഥര്‍വ ടൈഡെ 36 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ ധ്രൂവ് ഷോറെ 16 പന്തില്‍ 22 റണ്‍സടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ 4.2 ഓവറില്‍ 48 റണ്‍സടിച്ച അഥര്‍വ ടൈഡെ അമാൻ മൊഖാഡെ സഖ്യം വിദര്‍ഭയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്.