ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 138ന് പുറത്ത്. ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഇന്നിങ്സിൽ 74 റൺസാണ് ലീഡ്. ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ആറ് വിക്കറ്റ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത് നാലുപേർ മാത്രമാണ്. ഒന്നാം ഇന്നിങ്‌സില്‍ 212 റണ്‍സിനാണ് ഓസ്ട്രേലിയ പുറത്തായത്.
ആദ്യ ദിനം മുതല്‍ ഓസീസ് ആധിപത്യമാണ് കാണാന്‍ സാധിക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ 212 റണ്‍സിന് പുറത്തായ ഓസീസ് ആദ്യ ദിനം കളി അവസാനിക്കും മുന്‍പ് ദക്ഷിണാഫ്രിക്കയുടെ നാലു വിക്കറ്റുകളാണ് വീഴ്ത്തിയത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദയും മൂന്ന് വിക്കറ്റെടുത്ത മാര്‍ക്കോ യാന്‍സനുമാണ് ഓസീസിനെ 212ന് ഒതുക്കിയത്.
നാലിന് 43 റണ്‍സെന്ന നിലയിലാണ് കഴിഞ്ഞ ദിവസം ദക്ഷണാഫ്രിക്ക കളി അവസാനിപ്പിച്ചത്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഓസീസിനേക്കാള്‍ 169 റണ്‍സിന് പിന്നിലായിരുന്നു ദക്ഷിണാഫ്രിക്ക. നാല് വിക്കറ്റും നഷ്ടമായി. രണ്ടു വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസർ മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു ആദ്യ ദിനം ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നിഷേധിച്ചത്.
രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ മെച്ചപ്പെട്ട ബാറ്റിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചത്. പക്ഷേ മുൻതൂക്കം അപ്പോഴും ഓസ്‌ട്രേലിയയ്‌ക്കായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയും മുന്‍പ് ദക്ഷിണാഫ്രിക്കയെ 27 ഓവറുകളിൽ 78 റൺസിലേക്ക് ചുരുക്കിയ ഓസീസ് ബൗളർമാർ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. 36 റണ്‍സെടുത്ത നായകന്‍ ടെംബ ബവുമയുടെ വിക്കറ്റാണ് വീണത്. പാറ്റ് കമ്മിന്‍സിനായിരുന്നു വിക്കറ്റ്. ഡേവിഡ് ബെഡിങ്ങാമുമായി ചേർന്ന് 64 റൺസാണ് ടെംബ കൂട്ടിച്ചേർത്തത്.
ആറ് വിക്കറ്റുകളാണ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഒന്നാം ഇന്നിങ്സില്‍ വീഴ്ത്തിയത്. ടെംബ ബവുമയ്ക്ക് പിന്നാലെ ഡേവിഡ് ബെഡിങ്ങാം (45), കൈൽ വെറിൻ (13), മാർക്കോ ജൻസൻ (0), കാഗിസോ റബാദ (1) എന്നിവരും കമ്മിന്‍സിനു മുന്നില്‍ കീഴടങ്ങി. റബാദയുടെ വിക്കറോടെ പാറ്റ് കമ്മിന്‍സ് ടെസ്റ്റില്‍ 300 വിക്കറ്റുകള്‍ തികച്ചു.