ഫിഫ ക്ലബ് ലോകകപ്പിൽ കരുത്തരായ ഇൻ്റർ മിലാനെ സമനിലയിൽ തളച്ച് മെക്സിക്കൻ ടീമായ മോണ്ടെറി. ചാമ്പ്യൻസ് ലീഗ് റണ്ണേഴ്സ് അപ്പായ ഇൻ്ററിനെ 1-1നാണ് മോണ്ടെറി സമനിലയിൽ കുരുക്കിയത്. 25ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് ഹെഡ്ഡറിലൂടെ ഗോളാക്കി സെർജിയോ റാമോസ് മോണ്ടെറിയെ മുന്നിലെത്തിച്ചു. എന്നാൽ 42ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസിലൂടെ ഇറ്റാലിയൻ ടീം സമനില കണ്ടെത്തി. രണ്ടാം പകുതി ഗോൾരഹിതമായിരുന്നു.
ഗ്രൂപ്പ് ഇ യിലെ മാറ്റൊരു മത്സരത്തിൽ റിവർ പ്ലേറ്റ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഉർവ റെഡ് ഡയമണ്ട്‌സിനെ തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട് ബ്രസീലിയൻ ക്ലബായ ഫ്‌ളുമിനൻസ് എഫ്‌സിയുമായി ഗോൾ രഹിത സമനില വഴങ്ങി.
അതേസമയം, വമ്പൻ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്കും ഇന്ന് മത്സരമുണ്ട്. രാത്രി 9.30ന് മാഞ്ചസ്റ്റർ സിറ്റി വിദാദ് എഫ്‌സിയെ നേരിടും. റയൽ മാഡ്രിഡ് സൗദി വമ്പന്മാരായ അൽ ഹിലാലിനേയും ഏറ്റുമുട്ടും. രാത്രി 12.30നാണ് ആവേശപ്പോരാട്ടം.
അതേസമയം, ക്ലബ് ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത റയൽ മാഡ്രിഡിനാണെന്ന് മുൻതാരം സെർജിയോ റാമോസ് പറഞ്ഞു. റയൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്. സാബി പരിശീലകനായി എത്തിയത് ടീമിന് ഗുണമാകും. ഈ വർഷം റയൽ മേജർ ട്രോഫി നേടാത്തതിന് കാരണം എംബാപ്പെ അല്ലെന്നും അടുത്ത 10 വർഷത്തിനുള്ളിൽ നാലോ അഞ്ചോ ബാലോൺ ഡ്യോർ എംബാപ്പെ നേടുമെന്നും റാമോസ് പ്രവചിച്ചു.