യുവേഫ നേഷൻസ് ലീഗിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടം 6.30ന് ആരംഭിച്ചു. കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രാൻസും കിമ്മിച്ച് നയിക്കുന്ന ജർമനിയുമാണ് ലൂസേഴ്സ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. സ്റ്റട്ട്‌ഗാർട്ടിൻ്റെ ഹോം ഗ്രൗണ്ടായ എംഎച്ച്പി അരീനയിലാണ് മത്സരം നടക്കുന്നത്.
സെമി ഫൈനലിൽ പോർച്ചുഗലിനോട് 2-1ന് തോൽവി വഴങ്ങിയാണ് ജർമനി വരുന്നത്. മത്സരത്തിൽ ആദ്യം ലീഡെടുത്തിട്ടും പറങ്കിപ്പടയോട് തോൽവി വഴങ്ങാനായിരുന്നു നഗൽസ്മാൻ പരിശീലിപ്പിക്കുന്ന ടീമിൻ്റെ വിധി. നിർണായക മത്സരത്തിൽ കിലിയൻ എംബാപ്പെയുടെ ടീം തുടക്കത്തിൽ കിട്ടിയ അവസരങ്ങൾ തുലച്ചതും ടീമിന് തിരിച്ചടിയായിരുന്നു.
കരുത്തരായ സ്പെയിനിനോട് 5-4ൻ്റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയാണ് ഫ്രാൻസ് ലൂസേഴ്സ് ഫൈനലിലേക്ക് വരുന്നത്. 4-1ന് പിന്നാക്കം പോയിട്ടും മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്താൻ ഫ്രഞ്ച് പടയ്ക്കായി. ജർമ്മനിയെ തോൽപ്പിച്ച് യുവേഫ നേഷൻസ് ലീഗിൽ മൂന്നാം സ്ഥാനക്കാരാവുകയാണ് ഫ്രാൻസിൻ്റെ ലക്ഷ്യം.
ആദ്യ 17 മിനിറ്റുകൾ പിന്നിടുമ്പോൾ മത്സരത്തിൽ ജർമ്മനിയുടെ ആക്രമണമാണ് കാണാനാകുന്നത്. രണ്ടാം മിനിറ്റിൽ തന്നെ ജർമ്മൻ സ്ട്രൈക്കർ വോൾട്ടെമേഡിൻ്റെ ഗോൾശ്രമം... എന്നാൽ വലയിലെത്തിയില്ല. ഫ്രഞ്ച് ഗോൾമുഖത്ത് നിരന്തരം കടുത്ത ആക്രമണങ്ങളാണ് ജർമൻ പട തുടക്കം മുതൽ നടത്തുന്നത്. 60 ശതമാനം ബോൾ പൊസഷനുമായി ജർമ്മനി ഫ്രാൻസിൻ്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്നതാണ് കാണാനാകുന്നത്. ഫ്രാൻസിൻ്റെ ഗോൾമുഖത്തേക്ക് അഞ്ച് ഷോട്ടുകളാണ് ജർമ്മനി ഇതുവരെ പായിച്ചത്. അതിൽ രണ്ടും ഷോട്ട് ഓൺ ടാർഗറ്റായിരുന്നു.
31ാം മിനിറ്റിൽ ജർമ്മനിക്ക് അനുകൂലമായി പെനാൽറ്റി!! ജർമ്മനിയുടെ അഡെയേമിയെ ഫൗൾ ചെയ്ത ഫ്രഞ്ച് താരം മൈഗ്നാന് പിഴച്ചു. യെല്ലോ കാർഡ് ലഭിക്കുന്നു.
33ാം മിനിറ്റ് - കളിക്കളത്തിൽ നാടകീയ രംഗങ്ങൾ!! വാറിലൂടെ പെനാൽറ്റി നൽകിയ തീരുമാനം റദ്ദാക്കി റഫറി. ജർമ്മനിയുടെ അഡെയേമിക്ക് യെല്ലോ കാർഡ്...
42ാം മിനിറ്റ് - ഫ്രാൻസിൻ്റെ റാബിയോട്ടിനെ ഫൗൾ ചെയ്തതിന് ഗൊറെറ്റ്സ്ക (ജർമ്മനി) ഒരു ഫ്രീ കിക്ക് വഴങ്ങി. ചൗമേനി ഫ്രീ കിക്ക് എടുക്കുന്നു.
45ാം മിനിറ്റിൽ ജർമ്മൻ വലകുലുക്കി കിലിയൻ എംബാപ്പെ... !!
ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ (1-0)
ആദ്യ പകുതിയിൽ ഫ്രാൻസ് 1 - ജർമ്മനി 0
രണ്ടാം പകുതിക്ക് വിസിൽ മുഴങ്ങി... മത്സരത്തിൽ ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിച്ച് ജർമ്മനി. ഫ്രഞ്ച് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച് എംബാപ്പെ.
46ാം മിനിറ്റ് - തലയിൽ കൈവെച്ച് ഫ്രഞ്ച് നായകൻ. നല്ലൊരു ഗോളവസരം പാഴാകുന്നു. എംബാപ്പെയുടെ അലക്ഷ്യമായ ഷോട്ട് പുറത്തേക്ക്...
52ാം മിനിറ്റിൽ ഫ്രഞ്ച് ഗോൾവല കുലുക്കി ജർമ്മനി... സഹതാരങ്ങൾക്കൊപ്പം ഡെനിസ് ഉൻഡാവിൻ്റെ ഗോൾ ആഘോഷം! ഇടപെട്ട് റഫറി....
55ാം മിനിറ്റ് - റഫറി VAR പരിശോധിക്കുന്നു... തീരുമാനം റദ്ദാക്കി: ഗോൾ അനുവദിച്ചില്ല! വല കുലുക്കും മുമ്പ് ഫ്രഞ്ച് ഡിഫൻഡർ റാബിയോട്ടിനെ ജർമൻ താരം ഫുൾക്രഗ് ഫൗൾ ചെയ്തതായി കണ്ടെത്തുകയായിരുന്നു. സ്കോർ നില (1 - 0)
59ാം മിനിറ്റ് - ഫ്രഞ്ച് സ്ട്രൈക്കർ തുറാമിൻ്റെ കർവിങ് ഷോട്ട് ഗോളിയെ കബളിപ്പിച്ചെങ്കിലും ഗോൾ പോസ്റ്റിൽ തട്ടി പുറത്തേക്ക്!
61ാം മിനിറ്റിൽ ജർമ്മൻ ഡിഫൻഡർ ജൊനാഥൻ താഹിനും, ഫ്രഞ്ച് ഡിഫൻഡർ ലൂക്കാസ് ഹെർണാണ്ടസിനും യെല്ലോ കാർഡ്.
71 മിനിറ്റ് പിന്നിടുമ്പോഴും സമനില ഗോളിനായി പൊരുതുകയാണ് ജർമ്മനി.
ഗോൾ പോസ്റ്റിൻ്റെ ഇടതുമൂല ലക്ഷ്യമാക്കിയുള്ള എംബാപ്പെയുടെ തകർപ്പൻ ലോങ് റേഞ്ചർ ഗോൾശ്രമം ജർമ്മൻ ഗോൾകീപ്പർ വലത്തേക്ക് ഡൈവ് ചെയ്തു തട്ടിയകറ്റുന്നു. ജർമ്മൻ താരങ്ങളുടെ മുഖത്ത് ആശ്വാസ ഭാവം! വലയിൽ കയറിയിരുന്നെങ്കിൽ മത്സരത്തിലെ ഏറ്റവും മികച്ച ഗോൾ ഇതായേനെ...
84ാം മിനിറ്റ്... എംബാപ്പെയുടെ അസിസ്റ്റിൽ നിന്ന് ജർമ്മൻ ഗോൾ വല കുലുക്കി ഫ്രാൻസിൻ്റെ മൈക്കൽ ഒലിസ്. ഫ്രാൻസ് വീണ്ടും ലീഡ് ഉയർത്തി (2-0)
മത്സരം എക്സ്‌ട്രാ ടൈമിലേക്ക് നീളുന്നു. ആറ് മിനിറ്റാണ് അധികസമയം അനുവദിച്ചിരിക്കുന്നത്. സമനില കണ്ടെത്താൻ ജർമ്മനിയുടെ അവസാന വട്ട ശ്രമങ്ങൾ...
ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ജർമ്മനിയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഫ്രാൻസ്.