കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കെ നിർണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. നിലവിൽ ടീമിന്റെ ഭാഗമായുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളും ഇതിനോടകം ടീം വിട്ട് കഴിഞ്ഞു. ഇത്തവണ ഒരു വിദേശ താരം പോലും ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ലേയെന്നുള്ള ആശങ്കകൾക്കിടെ ടീമിന് കരുത്ത് പകരാൻ ഇപ്പോഴിതാ ജർമൻ താരത്തെ എത്തിച്ചിരിക്കുകയാണ്. ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തുപകരാൻ ജർമൻ മുന്നേറ്റനിര താരം മർലോൺ റൂസ് ട്രൂജിലോയാണ് ടീമിലേക്ക് എത്തുന്നത്.
അറ്റാക്കിങ് മിഡ്‌ഫീൽഡറായും വിങ്ങറായും ഒരേപോലെ തിളങ്ങാൻ ശേഷിയുള്ള മർലോണിൻ്റെ സാന്നിധ്യം ടീമിൻ്റെ മുന്നേറ്റങ്ങൾക്ക് പുതിയ വേഗതയും വൈവിധ്യവും നൽകും. കളി മെനയുന്നതിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒരുപോലെ മികവ് പുലർത്തുന്ന ഈ ഇരുപത്തിയഞ്ചുകാരൻ ബ്ലാസ്റ്റേഴ്‌സിൻ്റെ തന്ത്രങ്ങളിൽ നിർണായക പങ്കുവഹിക്കുമെന്നാണ് കരുതപ്പെടുന്നത്. യൂറോപ്യൻ ഫുട്ബോളിലെ മികച്ച അനുഭവസമ്പത്തുമായാണ് മർലോൺ കൊച്ചിയിലെത്തുന്നത്.
പ്രമുഖ ജർമൻ ക്ലബ്ബായ 1. FSV മൈൻസ് 05ൻ്റെ യൂത്ത് അക്കാദമിയിലൂടെ വളർന്ന മർലോൺ, പിന്നീട് അവരുടെ രണ്ടാം നിര ടീമിനായും ബൂട്ട് കെട്ടി. തുടർന്ന് ക്രൊയേഷ്യൻ ക്ലബ്ബായ എച്ച്.എൻ.കെ വുകൊവാർ 1991-ലേക്ക് ചേക്കേറിയ താരം അവിടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. തന്റെ കരിയറിൽ ഇതുവരെ കളിച്ച 130 മത്സരങ്ങളിൽ നിന്നായി 20 ഗോളുകളും 27 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ജർമനിയുടെ അണ്ടർ-18, അണ്ടർ-19 ദേശീയ ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള മർലോൺ സാങ്കേതികമായി ഏറെ മികവുള്ള കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്.
കളിക്കളത്തിലെ ശാന്തതയും സമ്മർദഘട്ടങ്ങളിൽ പതറാതെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവുമാണ് മർലോണിന്റെ പ്രത്യേകത. നിർണായക നിമിഷങ്ങളിൽ ടീമിന് വിജയം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് വിശ്വാസമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. വരും ദിവസങ്ങളിൽ തന്നെ ടീമിനൊപ്പം ചേരുന്ന മർലോൺ പുതിയ സീസണിനായുള്ള പരിശീലനം ആരംഭിക്കും.