FOOTBALL

ഐഎസ്എല്‍ ഫാന്‍സിന് മാത്രമല്ല, നിരവധി പേര്‍ക്ക് ഉപജീവനമാര്‍ഗം; സീസണ്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞപ്പട

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിശ്വാസ്യതയ്ക്കും വളര്‍ച്ചയ്ക്കും ലീഗ് മത്സരം തിരിച്ചുകൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും കുറിപ്പില്‍ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2025-26 സീസണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയ നടപടിയില്‍ പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ഒരു ഐഎസ്എല്‍ സീസണ്‍ കളിക്കാരുടേതടക്കം നിരവധി പേരുടെ ഉപജീവനമാര്‍ഗമാണ്. അത് ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് മഞ്ഞപ്പട പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

'ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിലവിലെ പ്രതിസന്ധി ആശങ്കാജനകമാണ്. അത് ഫാന്‍സിന് മാത്രമല്ല, നിരവധി പേരുടെ ഉപജീവനം ഇതിനെ അടിസ്ഥാനപ്പെടുത്തി കൂടിയാണ്. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും യുവജനകാര്യ കായിക മന്ത്രാലയവും പ്രശ്‌നം പരിഹരിക്കുന്നതിനായി സുതാര്യമായ നടപടി കൈക്കൊണ്ട് ഐഎസ്എല്ലിന്റെ മാസ്റ്റര്‍ റൈറ്റ്‌സ് അഗ്രീമെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിശ്വാസ്യതയ്ക്കും വളര്‍ച്ചയ്ക്കും ലീഗ് മത്സരം തിരിച്ചുകൊണ്ടു വരേണ്ടത് അത്യാവശ്യമാണ്,' കുറിപ്പില്‍ പറയുന്നു.

എല്ലാ ഫാന്‍സ് ക്ലബുകളും കളിക്കാരും കോച്ചുമാരും സ്‌റ്റേക്ക് ഹോള്‍ഡര്‍മാരും ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പടുന്നു. നമ്മുടെ കൂട്ടായ ശബ്ദം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയ്ക്കായി കേള്‍ക്കപ്പെടുക തന്നെ ചെയ്യുമെന്നും മഞ്ഞപ്പട പങ്കുവെച്ച പ്രസ്തവാനയില്‍ പറയുന്നു.

കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.

എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.

നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.

എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

SCROLL FOR NEXT