FOOTBALL

ഇന്ത്യന്‍ ഫുട്‌ബോളിന്റെ കളിമുറ്റത്ത് വീണ്ടും ഒരു കേരള-സര്‍വീസസ് ഫൈനല്‍, തീ പാറും മത്സരത്തിനായി ആരാധകര്‍

കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ്-അപ്പ് ആയ കേരളം ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ്-അപ്പ് ആയ കേരളം ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. അജ്‌സലിലും ക്യാപ്റ്റന്‍ മനോജിലുമാണ് മിന്നും ഫോമിലുള്ള കേരളത്തിന്റെ പ്രതീക്ഷകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിഞ്ഞത് ഒറ്റ മത്സരത്തില്‍ മാത്രമാണ്. തോല്‍വി ഏറ്റുവാങ്ങിയത് സര്‍വീസസിനോട് മാത്രം. അതും ഒരു ഗോളിന്.

സന്തോഷ് ട്രോഫിയില്‍ എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളത്തിന്റെ ചുണക്കുട്ടികള്‍ ഇന്ന് ഇറങ്ങും. കരുത്തരായ സര്‍വീസസാണ് ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍. അസമിലെ ധക്വാഖാന ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒന്നിന്നാണ് കലാശ പോരാട്ടം.

ക്വാര്‍ട്ടറില്‍ ആതിഥേയരായ അസമിനെയും സെമിയില്‍ പഞ്ചാബിനെയും കീഴടക്കിയാണ് കേരളം തുടര്‍ച്ചയായി രണ്ടാം ഫൈനലില്‍ എത്തിയത്. അതേസമയം പ്രിലിമിനറി തൊട്ട് മിന്നും ഫോമിലുള്ള സര്‍വീസസ്, ഫൈനലിലേക്ക് എത്തിയത് ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിനെയും ക്വാര്‍ട്ടറില്‍ വെസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് സെമിയിലെത്തിയ റെയില്‍വേസിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പ്പിച്ചാണ്.

ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് മറുപടി പറയാന്‍ എത്തുന്ന കേരളവും ഗ്രൂപ്പ് ഘട്ടത്തിലെ ജയം ആവര്‍ത്തിക്കാന്‍ സര്‍വീസസും ഇറങ്ങുമ്പോള്‍ മത്സരം തീ പാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിലവില്‍ ആറ് ഫൈനലുകളില്‍ ഏറ്റുമുട്ടിയ ഇരു ടീമും മൂന്ന് വീതം കിരീടം നേടിയിട്ടുണ്ട്.

SCROLL FOR NEXT