FOOTBALL

പുല്‍ക്കൊടികള്‍ക്കു വരെ കഥ പറയാനുണ്ട്; ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ അത്ഭുതങ്ങള്‍

കാനഡയിലെയും അമേരിക്കയിലെയും മെക്‌സിക്കോയിലെയും കര്‍ഷകരാണ് ഈ പ്രത്യേക വിത്തുകള്‍ തങ്ങളുടെ ഫാമുകളില്‍ രാപ്പകലില്ലാതെ വളര്‍ത്തിയെടുക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ആരും ശ്രദ്ധിക്കാത്ത, എന്നാല്‍ ഏറ്റവും നിര്‍ണായകമായ ഒരു വലിയ പോരാട്ടം സ്റ്റേഡിയങ്ങള്‍ക്ക് പിന്നില്‍ നടക്കുന്നുണ്ട്. റൊണാള്‍ഡോയുടെയും മെസ്സിയുടെയും നെയ്മാറിന്റെയും മാന്ത്രിക ചുവടുകള്‍ക്ക് വേദിയാകാന്‍ പോകുന്ന ആ പച്ചപ്പരവതാനിക്ക് പിന്നിലെ രഹസ്യ കഥ.

ലോകകപ്പില്‍ കളിക്കാര്‍ തമ്മില്‍ മാത്രമല്ല മത്സരം, കളി നടക്കുന്ന മൈതാനങ്ങളിലെ പുല്ലുകള്‍ തമ്മിലുമാണ്. മൂന്ന് രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന 16 സ്റ്റേഡിയങ്ങളിലെ കാലാവസ്ഥ തികച്ചും വ്യത്യസ്തമാണ്. മെക്‌സിക്കോയിലെ കടുത്ത ചൂടും കാനഡയിലെ തണുപ്പും സ്റ്റേഡിയങ്ങളിലെ ഇന്‍ഡോര്‍ ലൈറ്റിങ്ങും അതിജീവിച്ച് ഒരേ നിലവാരത്തിലുള്ള പിച്ച് ഒരുക്കുക എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.

ഈ വലിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് ഫിഫയുടെ ശാസ്ത്രജ്ഞരും ഒരു കൂട്ടം കര്‍ഷകരുമാണ്. ഒരേ വേഗതയില്‍ പന്ത് ഉരുളാനും, താരങ്ങള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനുമുള്ള കൃത്യമായ പുല്ലുകളും അവര്‍ ലാബുകളില്‍ വികസിപ്പിച്ചെടുക്കുന്നു. കാനഡയിലെയും അമേരിക്കയിലെയും മെക്‌സിക്കോയിലെയും കര്‍ഷകരാണ് ഈ പ്രത്യേക വിത്തുകള്‍ തങ്ങളുടെ ഫാമുകളില്‍ രാപ്പകലില്ലാതെ വളര്‍ത്തിയെടുക്കുന്നത്.

വെറുമൊരു പുല്‍ത്തകിടിയല്ല ഇത്, ശാസ്ത്രത്തിന്റെ അത്ഭുതമാണ്. സ്റ്റേഡിയങ്ങളിലെ വായുസഞ്ചാരമില്ലായ്മയും സൂര്യപ്രകാശത്തിന്റെ കുറവും പരിഹരിക്കാന്‍ വലിയ വിളക്കുകളും കൂറ്റന്‍ ഫാനുകളുമാണ് മൈതാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ സ്റ്റേഡിയത്തിലെയും മണ്ണിന്റെ ഈര്‍പ്പവും താപനിലയും കൃത്യമായി നിരീക്ഷിക്കാന്‍ സെന്‍സറുകളും ഹൈടെക് ഡ്രെയിനേജ് സംവിധാനങ്ങളും ഇതിനകം സജ്ജമാക്കിക്കഴിഞ്ഞു.

കളി നടക്കുമ്പോള്‍ പുല്ല് പെട്ടെന്ന് നശിച്ചുപോകാതിരിക്കാന്‍ പ്രകൃതിദത്തമായ പുല്ലിനൊപ്പം കൃത്രിമ നാരുകള്‍ കൂടി ചേര്‍ത്തുവെക്കുന്ന അത്യാധുനിക ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഇത്തവണ ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചാണ് ഓരോ നഗരങ്ങളിലും ഈ പച്ചപ്പരവതാനികള്‍ ഒരുക്കുന്നത്.

മത്സരം കാണുന്ന കോടിക്കണക്കിന് ആരാധകര്‍ ഗോളുകളെയും താരങ്ങളെയും ഓര്‍ക്കുമ്പോള്‍, ഈ ലോകകപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കാല്‍പന്തുകളിയുടെ അടിത്തറയായ പുല്‍ത്തകിടി ഒരുക്കുന്ന ശാസ്ത്രജ്ഞരും കര്‍ഷകരും ടൂര്‍ണമെന്റിലെ യഥാര്‍ത്ഥ അദൃശ്യ ഹീറോകളായി മാറും.

SCROLL FOR NEXT