യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്ന് കലാശപ്പോരാട്ടം. ഫൈനലിൽ ഫ്രഞ്ച് ടീം പിഎസ്‌ജിയും ഇറ്റാലിയൻ വമ്പന്മാരായ ഇൻ്റർ മിലാനും ഏറ്റുമുട്ടും. രാത്രി പന്ത്രണ്ടരയ്ക്ക് മ്യൂണിക്കിലാണ് മത്സരം. നാലാം കിരീടമാണ് ഇൻ്റർ മിലാൻ ലക്ഷ്യമിടുന്നത്. പിഎസ്‌ജിയുടെ ലക്ഷ്യം ആദ്യ കിരീടം.
1964, 1965, 2010 വര്‍ഷങ്ങളില്‍ ജേതാക്കളായ ഇൻ്റര്‍ മിലാന്‍ നാലാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ചാംപ്യൻസ് ലീഗിൽ അവരുടെ ഏഴാം ഫൈനലാണിത്. 1967, 1972, 2023 വര്‍ഷങ്ങളില്‍ ഫൈനലില്‍ പരാജയപ്പെട്ടു. രണ്ട് സീസണുകള്‍ക്ക് മുമ്പ് ഇസ്താംബൂളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് മടക്കമില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി.
ഈ സീസണിൽ സീരി എയിലും കോപ്പ ഇറ്റാലിയയിലും സൂപ്പര്‍ കോപ്പയിലും കിരീടം കൈവിട്ട ഇൻ്റര്‍, അതിന് പ്രായശ്ചിത്തം ചെയ്യാനുറപ്പിച്ചാണ് ചാംപ്യൻസ് ലീഗിലേക്ക് വരുന്നത്. എട്ട് മത്സരങ്ങളില്‍ ആറിലും ജയിച്ച ഇൻ്റര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നാലാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. പിഎസ്‌ജിയേക്കാള്‍ 11 സ്ഥാനങ്ങള്‍ മുന്നിലായിരുന്നു ഇത്. ഈ മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് ടീം വഴങ്ങിയത്.
പ്രീ ക്വാര്‍ട്ടറില്‍ ഫെയിനൂര്‍ദിനെ മറികടന്ന ഇൻ്റര്‍ മിലാൻ, ക്വാര്‍ട്ടറില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ ഇരു പാദങ്ങളിലുമായി 4-3ന് തറപറ്റിച്ചു.
ബാഴ്സലോണയ്ക്കെതിരായ സെമി ഫൈനല്‍ ടൂര്‍ണമെൻ്റിൻ്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച പോരാട്ടങ്ങളിൽ ഒന്നായിരുന്നു. ആദ്യപാദം 3-3ന് സമനിലയില്‍ അവസാനിച്ചു. രണ്ടാം പാദത്തിലും ഇഞ്ചോടിച്ച് പോരാട്ടമാണ് കണ്ടത്. സ്‌കോര്‍ 3-3ന് തുല്യത പാലിച്ചതോടെ അധിക സമയത്ത് ഗോള്‍ നേടി ഇൻ്റർ മിലാൻ ഫൈനലിലേക്ക് യോഗ്യത നേടി.
കന്നിക്കിരീടമാണ് പിഎസ്‌ജിയുടെ സ്വപ്നം. 2020ല്‍ ആദ്യമായി ഫൈനലിലെത്തിയ പിഎസ്‌ജി ബയേണ്‍ മ്യൂണിക്കിനോട് തോല്‍ക്കുകയായിരുന്നു. ലീഗ് വണ്‍ ചാമ്പ്യന്മാരായ പിഎസ്‌ജി കഴിഞ്ഞ ആഴ്ച റീംസിനെ പരാജയപ്പെടുത്തി ഫ്രഞ്ച് കപ്പ് കിരീടവും ഉയര്‍ത്തി. ചാംപ്യന്‍സ് ലീഗ് കൂടി ജയിച്ചാല്‍ ട്രബിള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഫ്രഞ്ച് ക്ലബായി ലൂയി എൻറിക്വെയുടെ സംഘം മാറും.
ലീഗ് ഘട്ടത്തില്‍ പതിനഞ്ചാം സ്ഥാനത്തെത്തിയ പിഎസ്‌ജി ഫൈനലിലെത്തുമെന്ന് പ്രതീക്ഷിച്ചവര്‍ കുറവായിരുന്നു. ആദ്യ അഞ്ച് ലീഗ് ഘട്ട മത്സരങ്ങളില്‍ വെറും നാല് പോയിൻ്റാണ് ടീമിന് ലഭിച്ചത്. എന്നാല്‍ നോക്കൗട്ടില്‍ ബ്രസ്റ്റിനെ 10-0ന് തകര്‍ത്ത് റെക്കോര്‍ഡിട്ട പിഎസ്‌ജി, പിന്നീട് വമ്പന്മാരായ മൂന്ന് ഇംഗ്ലീഷ് എതിരാളികളെ മലര്‍ത്തിയടിച്ച് ഫൈനലിലെത്തി.
പിഎസ്‌ജി പ്രീ ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെയും ക്വാര്‍ട്ടറില്‍ ആസ്റ്റണ്‍ വില്ലയെയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. സെമി ഫൈനലില്‍ ആസ്റ്റണ്‍ വില്ലയും (3-1) പിഎസ്‌ജിയുടെ മുന്നിൽ അടിയറവ് പറഞ്ഞു.
ഇന്ന് യൂറോപ്പിൽ സാമ്പത്തിക ഭദ്രത കൂടുതലുള്ള ക്ലബ്ബുകളിലൊന്നാണ് പിഎസ്‌ജി. നേരത്തെ മെസ്സിയും നെയ്മറും എംബാപ്പെയും ഉൾപ്പെടെ യൂറോപ്യൻ കിരീടത്തിനായി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ തന്നെ വൻതുക മുടക്കി ക്ലബ്ബിലെത്തിച്ചെങ്കിലും ലക്ഷ്യത്തിലേക്കെത്താൻ മാത്രം സാധിച്ചിരുന്നില്ല.
അവിടെയാണ് ഒരുപിടി യുവതാരങ്ങളുമായി കോച്ച് ലൂയിസ് എൻറിക്കിന് കീഴിൽ അവർ സ്വപ്നനേട്ടത്തിന് തൊട്ടരികിൽ എത്തി നിൽക്കുന്നത്. ഖ്വിച്ച ക്വാരാറ്റ്സ്ഖേലിയ, ബ്രാഡ്‌ലി ബാർക്കോല, ഉസ്മാൻ ഡെംബെലെ തുടങ്ങിയവർ നയിക്കുന്ന ആക്രമണം തന്നെയാണ് പിഎസ്‌ജിയുടെ കരുത്ത്.
നിരവധി സവിശേഷതകൾ നിറഞ്ഞതാണ് ഇത്തവണത്തെ ചാംപ്യൻസ് ലീഗ് ഫൈനൽ. 2004ന് ശേഷം ഇതാദ്യമായാണ് ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളില്ലാത്ത ഒരു ഫൈനൽ നടക്കുന്നത്. മറ്റൊന്ന് തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാംപ്യൻസ് ലീഗ് കിരീടത്തിനായുള്ള പിഎസ്‌ജിയുടെ കാത്തിരിപ്പ് അവസാനിക്കുമോ എന്ന കാത്തിരിപ്പാണ്.