ഒരുപക്ഷെ സ്പെയിനിന്റെ കായിക ചരിത്രത്തിലെ മറക്കാനാകാത്ത ദിനമായിരിക്കും ജൂലൈ 14. യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായതോടെ ഒരു മേജർ ട്രോഫിക്കുള്ള, സ്പെയിൻ ഫുട്ബോൾ ടീമിന്റെ 12 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. ഇതുകൂടാതെ, പ്രധാനപ്പെട്ട രണ്ട് കിരീട നേട്ടങ്ങൾ കൂടി സ്പെയിൻ ഇന്നേദിവസം സ്വന്തമാക്കിയിരുന്നു. ടെന്നീസിലും ഗോൾഫിലുമായിരുന്നു ആ നേട്ടങ്ങൾ.
വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് സ്പാനിഷ് മൂന്നാം സീഡ് താരം കാര്‍ലോസ് അൽകരാസ് നേടിയ കിരീടമായിരുന്നു ടെന്നീസിലെ സ്പാനിഷ് നേട്ടം. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടം 6-2, 6-2, 6-6 (7-6 )ല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചാണ് 21 കാരനായ അൽക്കരാസ് വിംബിൾഡൺ കിരീടം നിലനിർത്തിയത്. കഴിഞ്ഞ തവണയാണ് താരം ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. അന്നും ഫൈനലില്‍ ജോക്കോവിച്ചിനെ തകര്‍ത്തായിരുന്നു വിജയം. അല്‍ക്കരാസിന്റെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്.
എല്‍ഐവി ഗോള്‍ഫ് ടൂർണമെന്റിൽ നിന്നായിരുന്നു സ്പെയിനിന്റെ അടുത്ത നേട്ടം. സെര്‍ജിയോ ഗാര്‍ഷ്യയാണ് കിരീടം നേടിയത്. ഗാര്‍ഷ്യയുടെ ആദ്യ പ്രൊഫഷണല്‍ ഗോൾഫ് കിരീടമാണിത്. ഇതോടൊപ്പം, യൂറോയിൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടി ലാമിന്‍ യമാലും, ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി റോഡ്രിയും മികച്ച ഗോള്‍ സ്‌കോറര്‍ക്കുള്ള ഗോൾഡൻ ബൂട്ട് പങ്കിട്ട ഒല്‍മോയും ഫൈനലിലെ താരമായി തെരഞ്ഞെടുത്ത നിക്കോ വില്യംസുമെല്ലാം സ്പെയിനിന്റെ ഈ ചരിത്ര ദിവസത്തിന്റെ പൊൻതൂവലുകളായി മാറി.