ഡൽഹി: ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് എന്ന അപൂര്‍വ രോഗം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അഫ്ഗാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാപൂര്‍ സദ്രാന്‍ അന്തരിച്ചു. 38വയസായിരുന്നു. നോയിഡയിലെ ഗ്രേറ്റര്‍ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. 39ാം ജന്മദിനത്തിന് ഒരുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അന്ത്യം. അഫ്ഗാന്‍ ക്രിക്കറ്റ് അസോസിയേഷനാണ് താരത്തിന്റെ വിയോഗം വാർത്ത അറിയിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഗുരുതരാവസ്ഥയിലായിരുന്ന താരത്തിനെ ചികിത്സയ്ക്കായി ഇന്ത്യയിലേക്കെത്തിച്ചത്.
ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും അതുവഴി സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് എച്ച്എല്‍എച്ച്. കഴിഞ്ഞ ഒക്ടോബറിലാണ് ഷാപൂര്‍ സദ്രാന്‍ കടുത്ത അണുബാധ മൂലം ചികില്‍സ തേടുന്നത്. ഇത് ക്ഷയരോഗമാകുകയും തലച്ചോറിലേക്ക് വ്യാപിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനില്‍ ചികില്‍സയിലിരിക്കേ ആദ്യഘട്ടങ്ങളില്‍ ഷാപൂര്‍ ചികിത്സയോട് നന്നായി പ്രതികരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
എന്നാല്‍ മൂന്ന് ആഴ്ചയ്ക്കിടെ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ അഫ്ഗാനിസ്ഥാനിലെ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ചികില്‍സയ്ക്കായി ഇന്ത്യയില്‍ എത്തുകയായിരുന്നു. സദ്രാന് ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ വിസ ലഭിക്കാന്‍ അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനും ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മിര്‍വൈസ് അഷ്‌റഫും ഇടപെട്ടിരുന്നു. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ സഹായമാണ് മിര്‍വൈസ് തേടിയിരുന്നത്.
2009 മുതല്‍ 2020 വരെ അഫ്ഗാനിസ്ഥാനായി 44 ഏകദിനങ്ങളിലും 36 ട്വന്റി-20 മത്സരങ്ങളും ഉള്‍പ്പെടെ 80 രാജ്യാന്തര മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനായി കളിച്ച താരമാണ് ഷപൂര്‍ സദ്രാന്‍. 2009ല്‍ നെതര്‍ലന്‍ഡ്സിന് എതിരെയായിരുന്നും രാജ്യാന്തര ക്രിക്കറ്റില്‍ ഷാപൂറിന്റെ അരങ്ങേറ്റം. 2025 ജനുവരിയിലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.