ഒളിംപിക്സ് ആവേശങ്ങൾക്കിടയിലും പാരിസിൽ പരക്കെ അക്രമം നടക്കുന്നതായി റിപ്പോർട്ട്. ബ്രസീൽ ഫുട്ബോൾ ഇതിഹാസം സീക്കോയുടെ ബാഗ് മോഷ്ടിച്ചതായി പരാതി. ഒളിംപിക്സ് ദീപശിഖയേന്തിയ സീക്കോ, മത്സരങ്ങൾ വീക്ഷിക്കാനെത്തിയപ്പോഴായിരുന്നു മോഷണം. കാറിന്റെ വിൻഡോയിലൂടെ പണവും വജ്രാഭരണങ്ങളും ഉൾപ്പെടുന്ന ബാഗ് മോഷ്ടാക്കൾ അപഹരിച്ചു. സംഭവത്തിൽ ഫ്രഞ്ച് പൊലീസിൽ പരാതി നൽകിയതായി താരം വ്യക്തമാക്കി. ഉദ്‌ഘാടന സമ്മേളനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ആഴ്‌സണിസ്റ്റുകൾ ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലയ്ക്കുനേരെ അക്രമം നടത്തിയത്.
പാരിസിലേക്കുള്ള യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു അക്രമമെന്ന് ഫ്രഞ്ച് പൊലീസ് വ്യക്തമാക്കി. മത്സരത്തിനെത്തിയ ടീമുകളുടെ ട്രെയിനിങ് ക്യാമ്പുകളും മോഷ്ടാക്കൾ വെറുതെ വിട്ടില്ല. മൊറോക്കോയുമായുള്ള മത്സരത്തിന് മുമ്പ് അർജന്റീനിയൻ ടീമിന്റെ ക്യാമ്പിൽ മോഷണം നടന്നതായി ടീം മാനേജ്‌മന്റ് അറിയിച്ചു. ഫ്രഞ്ച് പൊലീസിൽ പരാതി നൽകിയതായും ടീം വ്യക്തമാക്കി. പാരീസിന്റെ സൗന്ദര്യവും ഒളിംപിക്‌സിന്റെ വ്യത്യസ്തതയും അവതരിപ്പിച്ച് ലോകത്തെ വിസ്മയിപ്പിക്കാൻ ഫ്രാൻസ് ശ്രമിക്കുമ്പോഴാണ്, അക്രമങ്ങളും മോഷണവും ഉൾപ്പടെ വർധിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്.